വിഴിഞ്ഞം തുറമുഖം രണ്ടാംഘട്ട വികസനത്തിലേക്ക്; 16,000 കോടി രൂപയുടെ നിക്ഷേപം

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായി നിർമാണ പ്രവർത്തനങ്ങൾ നേരത്തേ തന്നെ ആരംഭിച്ചു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടാംഘട്ട വികസന പദ്ധതികൾ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. മാസ്റ്റർ പ്ലാൻ പ്രകാരം ആദ്യം 9,700 കോടി രൂപയുടെ വികസനമാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ രണ്ടാംഘട്ടത്തിൽ ആകെ 16,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് അദാനി പോർട്സ് മാനേജിങ് ഡയറക്ടർ കരൺ അദാനി അറിയിച്ചു.അദാനി ഗ്രൂപ്പിന്റെ കീഴിൽ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപ പദ്ധതിയായി വിഴിഞ്ഞം തുറമുഖം മാറുമെന്ന് വിലയിരുത്തുന്നു. വിഴിഞ്ഞം തുറമുഖവും തിരുവനന്തപുരം വിമാനത്താവളവും ഉൾപ്പെടുത്തി ഏകദേശം 30,000 കോടി രൂപയുടെ നിക്ഷേപമാണ് അദാനി ഗ്രൂപ്പ് നടത്തുന്നത്.

രണ്ടാംഘട്ടത്തിൽ ഉൾപ്പെടുന്ന പ്രധാന വികസനങ്ങൾ

രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായി നിലവിലെ ബെർത്തിന്റെ നീളം 2 കിലോമീറ്ററായും പുലിമുട്ടിന്റെ നീളം 4 കിലോമീറ്ററായും വർധിപ്പിക്കും. ഇതോടൊപ്പം ആധുനിക സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ക്രെയിനുകൾ, ക്രൂസ് ടെർമിനൽ തുടങ്ങിയ സൗകര്യങ്ങളും തുറമുഖത്ത് ഒരുക്കും.പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനായി പുതിയ തലമുറ കപ്പലുകൾ പ്രകൃതി വാതകത്തിലേക്ക് മാറുന്നതിന്റെ ഭാഗമായി ഭാരത് പെട്രോളിയം കോർപറേഷനുമായി സഹകരിച്ച് ദക്ഷിണേഷ്യയിലെ ആദ്യ എൽഎൻജി ബങ്കറിങ് സംവിധാനം ഇവിടെ സ്ഥാപിക്കും.സാധാരണ കപ്പലുകൾക്ക് ഇന്ധനം നിറയ്ക്കുന്നതിനുള്ള ടാങ്ക് ഫാം ഒരുക്കുന്നതിനായി ഇന്ത്യൻ ഓയിൽ കോർപറേഷനുമായി ചർച്ചകൾ പുരോഗമിക്കുകയാണ്. ഇതുവഴി സംസ്ഥാനത്തിന് അധിക നികുതി വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷ.

കണ്ടെയ്നർ നീക്കത്തിനായി നിലവിൽ ഡീസൽ ഇന്ധനം ഉപയോഗിക്കുന്ന ഇന്റേണൽ ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് (ഐടിവി) പകരം ഇലക്ട്രിക് ട്രക്കുകൾ ഉപയോഗിക്കും. ഭാവിയിൽ ഓട്ടോമേറ്റഡ് ട്രക്കുകളിലേക്ക് മാറാനും പദ്ധതിയുണ്ട്.ദ്രാവക രൂപത്തിലുള്ള ചരക്കുകൾ കൈകാര്യം ചെയ്യുന്നതിനായി നിലവിലെ ബെർത്തിന്റെ എതിർവശത്തുള്ള പുലിമുട്ടിൽ 250 മീറ്റർ നീളത്തിലുള്ള ലിക്വിഡ് ബെർത്ത് നിർമിക്കും.
കണ്ടെയ്നർ കപ്പലുകൾ ഒഴികെയുള്ള ക്രൂസ് കപ്പലുകൾ, നാവികസേന കപ്പലുകൾ എന്നിവ ഉൾപ്പെടെയുള്ള വിവിധതരം കപ്പലുകൾ അടുപ്പിക്കുന്നതിനായി നിലവിലെ പുലിമുട്ടിന്റെ ഇരുഭാഗങ്ങളിലും 600 മീറ്ററും 620 മീറ്ററും നീളമുള്ള മൾട്ടി പർപ്പസ് ബെർത്തുകൾ നിർമിക്കും. ഈ പ്രവർത്തനങ്ങൾ ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യം.

സർക്കാർ ഭൂമി ലഭ്യമാകുന്ന പക്ഷം ഹോട്ടലുകളും ഷോപ്പിങ് സെന്ററുകളും ഉൾപ്പെടുന്ന ക്രൂസ് വില്ലേജും നിർമിക്കുമെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇത്തരം അധിക വികസന പ്രവർത്തനങ്ങൾ രണ്ടാംഘട്ട വികസനം പൂർത്തിയായ ശേഷമായിരിക്കും ആരംഭിക്കുക.