റഷ്യക്കെതിരെ ഉപരോധം കടുപ്പിച്ച് യൂറോപ്യൻ യൂണിയൻ; ഇന്ത്യൻ കമ്പനികളും പുതിയ പട്ടികയിൽ

യുക്രെയ്ന്‍ യുദ്ധത്തിൽ സമ്മർദം വർധിപ്പിക്കാൻ റഷ്യക്കെതിരെ യൂറോപ്യൻ യൂണിയൻ (EU) പുതിയ ഉപരോധ നടപടികൾ പ്രഖ്യാപിച്ചു. റഷ്യയുടെ പ്രതിരോധ-വ്യവസായ മേഖലയ്ക്ക് പിന്തുണ നൽകുന്ന 50 കമ്പനികളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് യൂറോപ്യൻ യൂണിയന്റെ വിദേശകാര്യ-സുരക്ഷാ നയ മേധാവി കായ കാലസ് അറിയിച്ചു. ഇന്ത്യ, യുഎഇ, ചൈന, തുർക്കി, കിർഗിസ്ഥാൻ, കസാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലെ സ്ഥാപനങ്ങളും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

ഇതിനുമുമ്പ് പ്രഖ്യാപിച്ച സമാന ഉപരോധങ്ങളിൽ ഇന്ത്യൻ കമ്പനിയായ നയാര എനർജിയും ഉൾപ്പെട്ടിരുന്നു. ഗുജറാത്തിലെ കമ്പനിയുടെ റിഫൈനറിയെതിരെയാണ് നടപടി. റഷ്യൻ എണ്ണക്കമ്പനിയായ റോസ്നെഫ്റ്റിന് നയാര എനർജിയിൽ 49 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്.പുതിയ ഉപരോധങ്ങളിൽ റഷ്യയുടെ ഡ്രോൺ നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കും നിയന്ത്രണം ബാധകമാകും. ബാങ്കുകൾ, ആയുധ നിർമാതാക്കൾ, എണ്ണ വിതരണക്കാർ, റിഫൈനറികൾ, ക്രിപ്റ്റോകറൻസി പ്ലാറ്റ്ഫോമുകൾ, 30 എണ്ണക്കപ്പലുകൾ എന്നിവയും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഏകദേശം 90 ബാങ്കുകളും 11 ക്രിപ്റ്റോ പ്ലാറ്റ്ഫോമുകളും നടപടിക്ക് വിധേയമാകുമെന്നാണ് റിപ്പോർട്ടുകൾ.

ഇത് റഷ്യ-യുക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട യൂറോപ്യൻ യൂണിയന്റെ 21-ാമത് ഉപരോധ പാക്കേജായിരിക്കും. മുൻപത്തെ നടപടികൾ പ്രധാനമായും റഷ്യയുടെ എണ്ണ-ഊർജ വരുമാനത്തെ ലക്ഷ്യമിട്ടതായിരുന്നു. ഇപ്പോഴത്തെ നീക്കം പ്രതിരോധ-വ്യവസായ മേഖലയെ ദുർബലപ്പെടുത്തുന്നതിലേക്കാണ് കേന്ദ്രീകരിക്കുന്നത്.റഷ്യയെ വെടിനിർത്തലിലേക്കും സമാധാന ചർച്ചകളിലേക്കും സമ്മർദത്തിലാക്കുകയാണ് യൂറോപ്യൻ യൂണിയന്റെ ലക്ഷ്യം. റഷ്യയിൽ നിന്നുള്ള എണ്ണ, എൽഎൻജി വാങ്ങൽ യൂറോപ്യൻ യൂണിയൻ ഇതിനകം വൻതോതിൽ കുറച്ചിട്ടുണ്ട്. വാഹന ഘടകങ്ങൾ, അമൂല്യ ലോഹങ്ങൾ, രാസവസ്തുക്കൾ എന്നിവയുടെ ഇറക്കുമതിയിലും കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തും.

റഷ്യൻ എണ്ണയുടെ വിലയ്ക്ക് ബാരലിന് 50 ഡോളറിന് താഴെയുള്ള പരിധിയും യൂറോപ്യൻ യൂണിയൻ നിലനിർത്തുന്നുണ്ട്. ഈ പരിധി ലംഘിക്കുന്ന രാജ്യങ്ങൾക്കും ഉപരോധം ബാധകമാകാമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പുതിയ പാക്കേജിൽ ഈ വിലപരിധി കൂടുതൽ കുറയ്ക്കാനുള്ള നീക്കവും ഉണ്ടാകുമെന്ന് കായ കാലസ് വ്യക്തമാക്കി. അംഗരാജ്യങ്ങളുടെ അനുമതി ലഭിക്കുന്നതോടെ ഉപരോധ പാക്കേജ് പ്രാബല്യത്തിൽ വരും.