എല്ലാ സർക്കാർ സ്ഥാപനങ്ങളിലും പ്രീപെയ്ഡ് സ്മാർട് വൈദ്യുത മീറ്ററുകൾ സ്ഥാപിക്കണമെന്ന് കേന്ദ്രം

ഓഗസ്റ്റിനകം എല്ലാ സർക്കാർ സ്ഥാപനങ്ങളിലും പ്രീപെയ്ഡ് സ്മാർട് വൈദ്യുത മീറ്ററുകൾ സ്ഥാപിക്കണമെന്ന് കേന്ദ്രം. നവംബറോടെ ഉയർന്ന വൈദ്യുതി ലോഡുള്ള വാണിജ്യ–വ്യാവസായിക ഉപയോക്താക്കളും ഇതിലേക്കു മാറണം. ഘട്ടം ഘട്ടമായി സാധാരണ ഉപയോക്താക്കളിലേക്കും പ്രീപെയ്ഡ് സ്മാർട് മീറ്റർ എത്തുമെന്ന് കേന്ദ്ര ഊർജമന്ത്രി മനോഹർലാൽ ഖട്ടർ പറഞ്ഞു. പ്രീപെയ്ഡ് മൊബൈൽ കണക്‌ഷൻ പോലെ മുൻകൂറായി പണമടച്ച് വൈദ്യുതി ഉപയോഗിക്കാൻ കഴിയുന്ന സൗകര്യമാണ് പ്രീപെയ്ഡ് സ്മാർട് മീറ്റർ. ഉപയോഗിച്ച വൈദ്യുതിയുടെ കണക്കെടുത്താണ് നിലവിൽ ബിൽ നൽകുന്നതെങ്കിൽ പ്രീപെയ്ഡ് മീറ്റർ വരുമ്പോൾ മുൻകൂറായി പണം നൽകി റീചാർജ് ചെയ്യണം. വൈദ്യുതിച്ചെലവു സ്വയം നിയന്ത്രിക്കാനാവുമെന്നതാണു മെച്ചം. വൈദ്യുതി വിതരണ കമ്പനികൾ നേരിടുന്ന കുടിശിക പ്രശ്നവും ഒഴിയും.

കേന്ദ്രമാതൃകയിൽ നിന്ന് വ്യത്യസ്തമായി കേരളത്തിൽ കാപെക്സ് മാതൃകയിലാണ് സ്മാർട് മീറ്ററുകൾ കെഎസ്ഇബി വയ്ക്കാൻ ഉദ്ദേശിക്കുന്നത്. എത്രയും വേഗം കേരളം ഇതിന്റെ കരാർ അടക്കമുള്ള നടപടികൾ പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്രം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *