ഇന്റർനെറ്റ് വേഗത്തിനു കുതിപ്പേകാൻ ദേശീയപാത അതോറിറ്റി

രാജ്യത്തെ ഇന്റർനെറ്റ് വേഗത്തിനു കുതിപ്പേകാൻ ദേശീയപാത അതോറിറ്റിയും. 2024–25 സാമ്പത്തിക വർഷത്തിനുള്ളിൽ ദേശീയപാത അതോറിറ്റി രാജ്യത്തെ ദേശീയപാതകളുടെ യൂട്ടിലിറ്റി ഏരിയയിൽ കൂടി 10,000 കിലോമീറ്റർ ഒപ്റ്റിക്കൽ ഫൈബർ കേബിൾ ശൃംഖല വികസിപ്പിക്കും. ഗ്രാമീണ മേഖലകളിലുൾപ്പെടെ ഇന്റർനെറ്റ്് സൗകര്യം വിപുലപ്പെടുത്താൻ കഴിയുന്നതാണ് പുതിയ പദ്ധതി. 

ദേശീയപാത അതോറിറ്റിക്കു കീഴിലുള്ള നാഷനൽ ഹൈവേ ലോജിസ്റ്റിക്സ് മാനേജ്മെന്റ് ലിമിറ്റഡാണു പദ്ധതി നടപ്പാക്കുന്നത്. ഫീസ് വാങ്ങിയാകും ഒഎഫ്സി അനുവദിക്കുക. നിലവിൽ ഡൽഹി–മുംബൈ എക്സ്പ്രസ്‌വേയിൽ ഒഎഫ്സി സ്ഥാപിക്കാനായി മൂന്നു മീറ്റർ വീതിയിൽ സ്ഥലമുണ്ട്. ഇവിടത്തെ ഒഎഫ്സി വഴി പ്രദേശത്തെ ചെറു നഗരങ്ങളിലേക്ക് അതിവേഗ ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കാനായി. 

അതേസമയം, കേരളത്തിൽ തിരുവനന്തപുരം മുതൽ കാസർകോട് വരെ വികസിപ്പിക്കുന്ന ദേശീയപാത 66ന് യൂട്ടിലിറ്റി ഏരിയ കുറവാണ്. മറ്റു സംസ്ഥാനങ്ങളിൽ ആറുവരിപ്പാതയ്ക്ക് 60 മീറ്റർ സ്ഥലമെടുക്കുമ്പോൾ കേരളത്തിൽ 45 മീറ്റർ വീതിയിൽ മാത്രമാണു സ്ഥലം ഏറ്റെടുത്തിട്ടുള്ളത്. അതിനാൽ ഒന്നര മീറ്ററിൽ താഴെയാകും ഇരുവശത്തെയും യൂട്ടിലിറ്റി ഏരിയ. സിറ്റി ഗ്യാസ് പൈപ്പ് ലൈൻ ഉൾപ്പെടെ യൂട്ടിലിറ്റി ഏരിയയിലൂടെ കടത്തിവിട്ടേക്കും. അങ്ങനെ വന്നാൽ സംസ്ഥാനത്തു കൂടുതൽ ഒഎഫ്സി സ്ഥാപിക്കാനാകില്ല. 

Leave a Reply

Your email address will not be published. Required fields are marked *