പൊതുമേഖലാ സ്ഥാപനമായ എന്‍ജിഇഎല്‍ ഓഹരി വിപണിയിലേക്ക്.

പൊതുമേഖലാ സ്ഥാപനമായ എന്‍ടിപിസിയുടെ ഉപസ്ഥാപനം എന്‍ടിപിസി ഗ്രീന്‍ എനര്‍ജി (എന്‍ജിഇഎല്‍) ഓഹരി വിപണിയിലേക്ക്. നടപ്പ് സാമ്പത്തിക വര്‍ഷം തന്നെ പ്രാരംഭ ഓഹരി വില്‍പ്പന (ഐപിഒ) നടത്തുമെന്നാണ് റിപ്പോര്‍ട്ട്. എന്‍ടിപിസിയുടെ ഹരിത ഊര്‍ജ്ജ പദ്ധതികളെല്ലാം നടപ്പിലാക്കുന്നത് എന്‍ജിഇഎല്ലിന് കീഴിലാണ്. 2032 ഓടെ 60 ജിഗാവാട്ടിന്റെ ഹരിത ഊര്‍ജ്ജ ഉല്‍പ്പാദനമാണ് എന്‍ജിഇഎല്ലിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്. 

നേരത്തെ 20 ശതമാനം വിദേശ നിക്ഷേപത്തിലൂടെ കമ്പനിക്കായി 3,000 കോടി സമാഹരിക്കാന്‍ എന്‍ടിപിസി ശ്രമിച്ചിരുന്നു. ഈ നീക്കം ഫലംകാണാതെ വന്നതോടെയാണ് കമ്പനിയെ ലിസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചതെന്നാണ് വിവരം. എന്നാല്‍ ഐപിഒയിലൂടെ എത്ര രൂപ സമാഹരിക്കുമെന്ന് വ്യക്തമല്ല. എന്‍ജിഇഎല്ലില്‍ കൂടുതല്‍ തുക നിക്ഷേപിക്കാന്‍ എന്‍ടിപിസിക്ക് സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റി പ്രത്യേക അനുമതി നല്‍കിയിരുന്നു. ഐപിഒ ഉള്‍പ്പടെയുള്ള ആസ്തി വില്‍പ്പനയിലൂടെ 2023-24 കാലയളവില്‍ 6,000 കോടി രൂപയോളം എന്‍ടിപിസി സമാഹരിച്ചേക്കും