ബോളിവുഡ് താരം ഹൃതിക് റോഷൻ ഫിറ്റ്നസ്-വെൽനെസ് കമ്പനിയായ കൾട്ട്.ഫിറ്റ് (Cult.fit)-ലുള്ള ഓഹരിയുടെ ഒരു ഭാഗം വിൽക്കാൻ ഒരുങ്ങുന്നു. കമ്പനിയുടെ പ്രാരംഭ ഓഹരി വിൽപന (IPO) പദ്ധതിയുടെ ഭാഗമായി ഹൃതിക് 6.33 ലക്ഷം ഓഹരികളാണ് ഓഫർ ഫോർ സെയിൽ (OFS) വഴി വിറ്റഴിക്കുന്നത്.
ഐപിഒയ്ക്കായുള്ള ഡ്രാഫ്റ്റ് റെഡ് ഹെറിങ് പ്രോസ്പെക്ടസ് (DRHP) കമ്പനി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI)-ക്ക് സമർപ്പിച്ചിട്ടുണ്ട്. ഇതിലാണ് ഹൃതിക് റോഷൻ ഉൾപ്പെടെയുള്ള നിലവിലെ ഓഹരി ഉടമകൾ ഓഹരി വിൽക്കുമെന്ന വിവരം വ്യക്തമാക്കിയിരിക്കുന്നത്.
ബെംഗളൂരു ആസ്ഥാനമായ കൾട്ട്.ഫിറ്റ്, നിലവിലെ ഓഹരി ഉടമകളിൽ നിന്ന് 17.86 കോടി ഓഹരികൾ OFS വഴി വിറ്റഴിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടൊപ്പം 950 കോടി രൂപയുടെ ഫ്രഷ് ഇഷ്യൂ വഴിയും മൂലധനം സമാഹരിക്കും. ഐപിഒയിലൂടെ ആകെ 3,500 മുതൽ 4,000 കോടി രൂപ വരെ സമാഹരിക്കാനാണ് കമ്പനിയുടെ പദ്ധതി.
നിലവിൽ കൾട്ട്.ഫിറ്റിൽ ഹൃതിക് റോഷന് 0.20 ശതമാനം ഓഹരി പങ്കാളിത്തം ഉണ്ട്. അദ്ദേഹത്തിന്റെ കൈവശമുള്ള 19.01 ലക്ഷം ഓഹരികളിൽ നിന്ന് 6.33 ലക്ഷം ഓഹരികൾ മാത്രമാണ് ഐപിഒയിൽ വിൽക്കുന്നത്. അതിനാൽ ഐപിഒയ്ക്ക് ശേഷവും ഹൃതിക് കമ്പനിയുടെ ഓഹരിയുടമയും ബ്രാൻഡ് അംബാസഡറുമായിരിക്കും.
ഐപിഒയുടെ ഇഷ്യൂ വില കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അതിനാൽ ഓഹരി വിൽപനയിലൂടെ ഹൃതിക് റോഷന് ലഭിക്കുന്ന തുക ഇപ്പോൾ വ്യക്തമല്ല. നിലവിൽ അദ്ദേഹത്തിന്റെ കൈവശമുള്ള ഓഹരികളുടെ മൂല്യം ഏകദേശം 4 കോടി രൂപ വരുമെന്നാണ് റിപ്പോർട്ടുകൾ.ടാറ്റാ ഡിജിറ്റൽ, മുകേഷ് ബൻസാൽ, ബ്രൂണോ എഡ്വേർഡ് റാഷ്ലി, തെമാസെക്, ഷ്രോഡേഴ്സ് ക്യാപിറ്റൽ, എപിക് ക്യാപിറ്റൽ, കലാരി ക്യാപിറ്റൽ, വാലെയ്ച ഇൻവെസ്റ്റ്മെന്റ്സ്, ചിറാട്ടേ വെഞ്ചേഴ്സ്, ആക്സൽ എന്നിവയും കമ്പനിയിലെ പ്രധാന ഓഹരി ഉടമകളാണ്. ഇവരും OFS വഴി ഓഹരി വിൽക്കും.
2025 മാർച്ച് 31-ലെ കണക്കുപ്രകാരം, രാജ്യത്തെ 77 നഗരങ്ങളിലായി 708 ഫിറ്റ്നസ് സെന്ററുകളും 9.87 ലക്ഷം പണമടച്ച് അംഗത്വമെടുത്ത ഉപഭോക്താക്കളുമാണ് കൾട്ട്.ഫിറ്റിനുള്ളത്.ഫ്രഷ് ഇഷ്യൂവിലൂടെ ലഭിക്കുന്ന തുകയിൽ 277 കോടി രൂപ പുതിയ കൾട്ട് എലീറ്റ്, കൾട്ട് നിയോ സെന്ററുകൾ ആരംഭിക്കാൻ വിനിയോഗിക്കും. ഇതിന് പുറമെ കടം തിരിച്ചടയ്ക്കുന്നതിനും മാർക്കറ്റിങ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും അനുബന്ധ സ്ഥാപനമായ കൾട്ട്സ്പോർട്ടിൽ കൂടുതൽ നിക്ഷേപം നടത്തുന്നതിനും തുക ഉപയോഗിക്കും.
2024–25 സാമ്പത്തിക വർഷത്തിൽ കൾട്ട്.ഫിറ്റിന്റെ പ്രവർത്തന വരുമാനം 1,721 കോടി രൂപയായി, മുൻവർഷത്തേക്കാൾ 41.6 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. കമ്പനിയുടെ നഷ്ടം 480.8 കോടിയിൽ നിന്ന് 252 കോടിയായി കുറഞ്ഞു. പ്രവർത്തനക്ഷമതയുടെ പ്രധാന സൂചികയായ EBITDA മാർജിൻ നെഗറ്റീവ് 2.76 ശതമാനത്തിൽ നിന്ന് പോസിറ്റീവ് 8.41 ശതമാനമായി ഉയർന്നതും കമ്പനിയുടെ സാമ്പത്തിക പ്രകടനത്തിലെ ശ്രദ്ധേയമായ പുരോഗതിയാണ്.
