ഒരുപോലെ എല്ലാവർക്കും വലിയ ആശയക്കുഴപ്പമുണ്ടാക്കുന്നതാണ് വിപണിയിൽ നിലനിൽക്കുന്ന വ്യത്യസ്ത വില. കേരളത്തിൽ പോലും ഓരോ കടയിലും ചിലപ്പോൾ ഓരോ വിലയായിരിക്കും. എന്നാൽ ഈ ആശങ്ക ഒഴിവാക്കാൻ സ്വർണാഭരണങ്ങൾക്ക് രാജ്യമെമ്പാടും ഏകീകൃത വില ഉറപ്പാക്കാനുള്ള നടപടികൾക്ക് തുടക്കമിട്ടിരിക്കുകയാണ് അസോസിയേഷനുകൾ.
എറണാകുളത്ത് ചേർന്ന ഓൾ ഇന്ത്യ ജെം ആൻഡ് ജുവലറി ഡൊമസ്റ്റിക് കൗൺസിൽ ദേശീയ സമ്മേളനത്തിലാണ് ഇത് സംബന്ധിച്ച ചർച്ചകൾ ആരംഭിച്ചത്. നിലവിൽ മൂന്ന് ശതമാനം ജിഎസ്ടി, 12.5 ശതമാനം ഇറക്കുമതി തീരുവ, 2.5 ശതമാനം സെസ് എന്നിങ്ങനെ ദേശീയതലത്തിൽ ഒറ്റ നികുതിയാണെങ്കിലും ഓരോ സംസ്ഥാനത്തും സ്വർണാഭരണങ്ങൾക്ക് വ്യത്യസ്ത വിലയാണുള്ളത്.
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷനാണ് (AKGSMA) കേരളത്തിൽ കാലങ്ങളായി എല്ലാദിവസവും സ്വർണവില നിശ്ചയിക്കുന്നത്.ഓരോ ദിവസത്തെയും ഡോളറിന്റെ മൂല്യം, രൂപയുടെ മൂല്യം, 24 കാരറ്റ് സ്വർണത്തിന്റെ ബാങ്ക് നിരക്ക്, മുംബൈ വിപണിയിലെ സ്വർണവില എന്നിവ അവലോകനം ചെയ്താണ് ഓരോ ദിവസവും വില നിർണയം.വില സംബന്ധിച്ച തർക്കങ്ങളും ആശയക്കുഴപ്പങ്ങളും ഒഴിവാക്കാനും വിപണിയിലെ അനാരോഗ്യകരമായ പ്രവണതകൾക്ക് തടയിടാനുമാണ് രാജ്യമെമ്പാടും ഏകീകൃത വില നിശ്ചയിക്കാൻ അസോസിയേഷനുകൾ ഒരുങ്ങുന്നത്
ഏകീകൃത വില നിർണയം സംബന്ധിച്ച പ്രാഥമിക ചർച്ചയാണ് എറണാകുളത്ത് നടന്നത്. മുംബൈ വിപണിയിലെ വില അല്ലെങ്കിൽ റിസർവ് ബാങ്ക് നിശ്ചയിക്കുന്ന ബാങ്ക് റേറ്റ്, ഇതിലേത് പിന്തുടരണം എന്നത് സംബന്ധിച്ചാണ് ചർച്ച. സെപ്റ്റംബറിൽ മുംബൈയിൽ നടക്കുന്ന തുടർചർച്ചയിൽ ഏകീകൃത വില നിർണയ സംവിധാനം സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുമെന്ന് എകെജിഎസ്എംഎ അറിയിച്ചു
