ഇന്ത്യ–യുഎസ് വ്യാപാരക്കരാറിനുള്ള രൂപരേഖ ഉടൻ തയാറാക്കുമെന്ന് വാണിജ്യ മന്ത്രാലയം

ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരക്കരാറിനുള്ള പ്രാഥമിക രൂപരേഖ ഏതാനും ആഴ്ചകൾക്കുള്ളിൽ തയാറാക്കുമെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. ഇരുരാജ്യങ്ങളിലും പ്രതിനിധികൾ വരും ആഴ്ചകളിൽ ഒരുമിച്ചിരുന്ന് ചർച്ചകൾ നടത്തുമെന്ന് അഡീഷനൽ സെക്രട്ടറി രാജേഷ് അഗർവാൾ പറഞ്ഞു.

2030ൽ ഇന്ത്യയും യുഎസും തമ്മിലുള്ള പ്രതിവർഷ വ്യാപാരം 50,000 കോടി (500 ബില്യൻ) ഡോളറാക്കി വർധിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസി‍ഡന്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള ചർച്ചയിൽ ധാരണയായിരുന്നു. ഇതിനായി ‘മിഷൻ 500’ എന്ന ലക്ഷ്യവും പ്രഖ്യാപിച്ചിരുന്നു.

വ്യാപാര ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാർ (ബിടിഎ). വ്യാപാരത്തിന് തടസ്സമാകുന്ന തീരുവകളും മറ്റു നിയന്ത്രണങ്ങളും (നോൺ–താരിഫ്) പരമാവധി കുറയ്ക്കാനും ശ്രമിക്കും. ഇരുരാജ്യങ്ങളും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ, ഉയർന്ന തീരുവ നിലവിലുള്ള ഇന്ത്യയായിരിക്കും കൂടുതൽ ഇളവു നൽകേണ്ടി വരിക. ഇതുവഴി യുഎസ് ഇറക്കുമതി കൂടാം.

ലോകരാജ്യങ്ങളിൽ ഇപ്പോൾ തന്നെ കുറഞ്ഞ ശരാശരി തീരുവയുള്ള രാജ്യങ്ങളിലൊന്നായതിനാൽ യുഎസിന് ഇനി കാര്യമായി നിരക്കു കുറയ്ക്കേണ്ടി വരില്ല. 2021 മുതൽ 24 വരെ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യുഎസ്.

Leave a Reply

Your email address will not be published. Required fields are marked *