സിനിമയെ മോശമാക്കാൻ സമൂഹമാധ്യമങ്ങളിൽ റിവ്യൂ നടത്തിയെന്ന പരാതിയിൽ സംസ്ഥാനത്ത് ആദ്യമായി പൊലീസ് കേസെടുത്തു. ഹൈക്കോടതിയിൽ ഇതു സംബന്ധിച്ച കേസ് സജീവചർച്ചയായിരിക്കെയാണ് എറണാകുളം സെൻട്രൽ പൊലീസിന്റെ നടപടി. ‘റാഹേൽ മകൻ കോര’ എന്ന സിനിമയുടെ സംവിധായകൻ ഉബൈനി ഇബ്രാഹിമിന്റെ പരാതിയിലാണു കേസെടുത്തത്.
7 യൂട്യൂബർമാർ പ്രതികളും യുട്യൂബ്, ഫെയ്സ്ബുക് എന്നിവ എട്ടും ഒൻപതും പ്രതികളുമാണ്. റിലീസിനു പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ മോശം റിവ്യൂവും കമന്റുമിട്ടതിനാണു നടപടി.
ഇതിനിടെ, ദുരുദ്ദേശ്യത്തോടെയുള്ള ഫിലിം റിവ്യൂകൾ പ്രചരിക്കാതിരിക്കാൻ ഓൺലൈൻ പ്ലാറ്റ്ഫോമുകളുടെ നിരീക്ഷണം കൂടുതൽ സൂക്ഷ്മമാക്കണമെന്നു ഹൈക്കോടതി നിർദേശം നൽകി. റിലീസിങ് ദിവസം തിയറ്ററുകൾ കേന്ദ്രീകരിച്ച് നെഗറ്റീവ് റിവ്യൂ നടത്തുന്നതു നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ‘ആരോമലിന്റെ ആദ്യപ്രണയം’ എന്ന ചിത്രത്തിന്റെ സംവിധായകൻ മുബീൻ റൗഫ് ഉൾപ്പെടെ നൽകിയ ഹർജിയാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ചത്. ഇത്തരം കേസുകൾ കൈകാര്യം ചെയ്യാനുള്ള പ്രോട്ടോക്കോൾ സംസ്ഥാന പൊലീസ് മേധാവി ഹൈക്കോടതിയിൽ നൽകി.

