വരുമാനം നൽകി ട്വിറ്ററും;മോണിടൈസേഷൻ സംവിധാനം പ്രവർത്തിച്ചു തുടങ്ങി

സമൂഹ മാധ്യമമായ ട്വിറ്ററില്‍ മോണിടൈസേഷൻ സംവിധാനം പ്രവർത്തിച്ചു തുടങ്ങിയെന്ന് റിപ്പോര്‍ട്ട്. ട്വിറ്ററിൽ നിരവധി ഫോളോവേഴ്സുള്ള ഒരാള്‍ 100,000 ഡോളര്‍ (76,275 പൗണ്ട്) ലഭിച്ചു എന്നും അവകാശവാദമുന്നയിച്ചിരുന്നു. ട്വിറ്റര്‍ നിലനില്‍ക്കുന്ന സമൂഹ മാധ്യമ ഇടം കൂടെ അധീനതയിലാക്കാനായി, മെറ്റാ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് ‘ത്രെഡ്‌സ്’ അവതരിപ്പിച്ച് ആഴ്ചകള്‍ക്കുളളിലാണ് മസ്‌കിന്റെ കമ്പനി പുതിയ നീക്കം നടത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. 

ട്വിറ്റര്‍ ബ്ലൂ വരിക്കാരാകുന്നവര്‍ക്കു മാത്രമാണ് നിലവിൽ അർഹതയുള്ളത്. കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ തങ്ങളുടെ പോസ്റ്റുകള്‍ക്ക് 50 ലക്ഷം ഇംപ്രഷന്‍സ് എങ്കിലും ലഭിച്ചിരിക്കണം എന്നതാണ്  മറ്റൊരു നിബന്ധന. ട്വിറ്ററിനു ലഭിക്കുന്ന പരസ്യ വരുമാനത്തില്‍ നിന്നായിരിക്കും ഈ പ്ലാറ്റ്‌ഫോമിലെ ജനപ്രിയ കണ്ടെന്റ് ക്രിയേറ്റര്‍മാര്‍ക്കുള്ള പണം നല്‍കുക.  യോഗ്യരായ എല്ലാ ട്വിറ്റര്‍ ഉപയോക്താക്കള്‍ക്കും ഈ മാസം അവസാനം ആകുമ്പോള്‍ എങ്കിലും ഈ സേവനം നല്‍കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. യോഗ്യരായവര്‍ അപേക്ഷ നല്‍കണം. 

ഈ മാസം അവസാനം മുതല്‍ മാത്രമാണ് പണം നല്‍കി തുടങ്ങുന്നതെന്നു ട്വിറ്റര്‍ പറയുന്നുണ്ടെങ്കിലും പലര്‍ക്കും ഇപ്പോള്‍ തന്നെ പ്രതിഫലം ലഭിച്ചു തുടങ്ങിയിട്ടുണ്ട്.