നിലവിലെ ഐടി നിയമത്തിനു പകരമായി കൊണ്ടുവരുന്ന ഡിജിറ്റൽ ഇന്ത്യ ബില്ലിന്റെ രണ്ടാംഘട്ട നടപടികളിലേക്ക് കേന്ദ്രസർക്കാർ. മേയ് 3ന് ഡൽഹിയിൽ രണ്ടാമത്തെ കൂടിയാലോചനാ യോഗം നടത്തുമെന്നാണ് വിവരം. തുടർന്ന് വൈകാതെ ബില്ലിന്റെ കരടുരൂപം പുറത്തിറക്കിയേക്കും. 2000ലെ ഐടി നിയമമാണ് നിലവിലുള്ളത്. 22 വർഷം പഴക്കമുള്ള നിയമം ഇന്റർനെറ്റിന്റെ പുതിയകാല വെല്ലുവിളികളെ നേരിടാൻ പര്യാപ്തമല്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് പുതിയ ബിൽ.
സമൂഹമാധ്യമകമ്പനികൾ അവരുടെ അൽഗോരിതം (കംപ്യൂട്ടർ പ്രോഗ്രാം) ഉപയോഗിച്ച് ഉള്ളടക്കത്തെ നിയന്ത്രിക്കുന്ന രീതിയിലടക്കം സുതാര്യത നിഷ്കർഷിക്കുന്ന വ്യവസ്ഥകൾ ബില്ലിലുണ്ടാകും. വാർത്താമാധ്യമങ്ങളിലെ ഉള്ളടക്കം ഉപയോഗിക്കുന്ന ഇന്റർനെറ്റ് കമ്പനികൾ അതു തയാറാക്കുന്ന മാധ്യമസ്ഥാപനങ്ങൾക്ക് ന്യായമായ പ്രതിഫലം നൽകണമെന്ന വ്യവസ്ഥയും ബില്ലിലുണ്ടാകുമെന്നാണ് സൂചന.

