തമിഴ്നാടിന്റെ വ്യവസായ–അടിസ്ഥാന സൗകര്യ മേഖലയിൽ വൻ വികസന പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. കാഞ്ചീപുരത്ത് സെമികണ്ടക്ടർ–ഇലക്ട്രോണിക്സ് നിർമാണ കേന്ദ്രം, കോയമ്പത്തൂരിൽ ഫിൻടെക് ഹബ്, തിരുച്ചിറപ്പള്ളിയിൽ മൾട്ടി മോഡൽ ലോജിസ്റ്റിക്സ് ഹബ്, തൂത്തുക്കുടിയിൽ വൻ താപവൈദ്യുത പദ്ധതി എന്നിവയാണ് പ്രഖ്യാപിച്ച പ്രധാന പദ്ധതികൾ.
കാഞ്ചീപുരത്ത് സെമികണ്ടക്ടർ കേന്ദ്രം
കാഞ്ചീപുരത്തെ സ്റ്റേറ്റ് ഇൻഡസ്ട്രീസ് പ്രമോഷൻ കോർപറേഷൻ ഓഫ് തമിഴ്നാട് (SIPCOT) പാർക്കിൽ 175 കോടി രൂപ ചെലവിൽ സെമികണ്ടക്ടർ ആൻഡ് ഇലക്ട്രോണിക്സ് മാനുഫാക്ചറിങ് കേന്ദ്രം സ്ഥാപിക്കും.
പദ്ധതിയിലൂടെ ഏകദേശം 2,000 കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്നുണ്ട്. പദ്ധതി യാഥാർഥ്യമായാൽ 5,000 പേർക്ക് നേരിട്ടും പരോക്ഷമായും തൊഴിൽ അവസരങ്ങൾ ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ.
കോയമ്പത്തൂരിൽ ഫിൻടെക് ഹബ്
വ്യവസായ–സാമ്പത്തിക മേഖലയിൽ കോയമ്പത്തൂരിന്റെ സാധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്തുന്നതിനായി 400 കോടി രൂപ ചെലവിൽ ഫിൻടെക് ഹബ് സ്ഥാപിക്കും. പൊതു–സ്വകാര്യ പങ്കാളിത്ത (PPP) മാതൃകയിലാണ് പദ്ധതി നടപ്പാക്കുന്നത്.
തിരുച്ചിറപ്പള്ളിയിൽ ലോജിസ്റ്റിക്സ് ഹബ്
രാജ്യത്തിനകത്തും വിദേശത്തുനിന്നും കൂടുതൽ നിക്ഷേപം ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ തിരുച്ചിറപ്പള്ളിയിൽ മൾട്ടി മോഡൽ ലോജിസ്റ്റിക്സ് ഹബ്ബും ഡ്രൈ പോർട്ടും സ്ഥാപിക്കും.വ്യവസായ സ്ഥാപനങ്ങൾക്ക് ചരക്ക് നീക്കം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും സംസ്ഥാനത്തിന്റെ ലോജിസ്റ്റിക്സ് അടിസ്ഥാന സൗകര്യം ശക്തിപ്പെടുത്തുന്നതിനും പദ്ധതി സഹായിക്കുമെന്നാണ് വിലയിരുത്തൽ.
തൂത്തുക്കുടിയിൽ ₹20,800 കോടിയുടെ വൈദ്യുത പദ്ധതി
തെക്കൻ തമിഴ്നാടിന്റെ വ്യാവസായിക വളർച്ചയ്ക്ക് കൂടുതൽ ഊർജപിന്തുണ ഉറപ്പാക്കുന്നതിനായി തൂത്തുക്കുടിയിൽ 1,600 മെഗാവാട്ട് ശേഷിയുള്ള താപവൈദ്യുത നിലയം സ്ഥാപിക്കും.
ഏകദേശം ₹20,800 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയാണിത്. പുതിയ വ്യവസായ നിക്ഷേപങ്ങൾക്കും നിലവിലുള്ള വ്യവസായ മേഖലകളുടെ വളർച്ചയ്ക്കും ആവശ്യമായ വൈദ്യുതി ലഭ്യത ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.സെമികണ്ടക്ടർ, ഫിൻടെക്, ലോജിസ്റ്റിക്സ്, ഊർജം തുടങ്ങിയ നിർണായക മേഖലകളിൽ ഒരേസമയം നിക്ഷേപം വർധിപ്പിക്കുന്നതിലൂടെ തമിഴ്നാടിന്റെ വ്യവസായ വളർച്ചയ്ക്ക് കൂടുതൽ വേഗം നൽകുകയാണ് സർക്കാരിന്റെ ലക്ഷ്യം.

