രാജ്യത്തെ സമുദ്രവ്യാപാര രംഗത്ത് പുതിയ ചരിത്രം കുറിച്ച് വിഴിഞ്ഞം രാജ്യാന്തര തുറമുഖം. പ്രവർത്തനം ആരംഭിച്ച് വെറും 18 മാസങ്ങൾക്കുള്ളിൽ 20 ലക്ഷം ടിഇയു (Twenty-foot Equivalent Units – TEU) ചരക്കുകൾ കൈകാര്യം ചെയ്താണ് തുറമുഖം ഈ നേട്ടം സ്വന്തമാക്കിയത്. രാജ്യത്തെ ഏതൊരു തുറമുഖവും ഇത്ര വേഗത്തിൽ കൈവരിക്കാത്ത റെക്കോർഡാണിതെന്നാണ് അധികൃതരുടെ അവകാശവാദം.
ഇതിനകം 950-ലധികം കപ്പലുകൾ വിഴിഞ്ഞം തുറമുഖത്ത് എത്തിയിട്ടുണ്ട്. അവയിൽ 67 അൾട്രാ ലാർജ് കണ്ടെയ്നർ വെസലുകളും ഉൾപ്പെടുന്നു. ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലുകളിൽപ്പെടുന്ന എംഎസ്സി ഐറിനയും എംഎസ്സി വെറോണയും വിഴിഞ്ഞത്ത് നങ്കൂരമിട്ടത് തുറമുഖത്തിന്റെ ആഗോള പ്രാധാന്യം വർധിപ്പിച്ചു.സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള തുറമുഖം നിർമ്മിച്ചതും വികസിപ്പിച്ചതും അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോണാണ്. 2024 ഡിസംബറിലാണ് തുറമുഖത്തിന്റെ വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിച്ചത്. തുടർന്ന് 2025 മേയിൽ രാജ്യം മുഴുവൻ ഉപയോഗത്തിനായി സമർപ്പിക്കപ്പെട്ടു.
പ്രവർത്തനം തുടങ്ങി ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ വിഴിഞ്ഞം ശ്രദ്ധേയമായ വളർച്ചയാണ് രേഖപ്പെടുത്തിയത്. 2025 ഓഗസ്റ്റിൽ 10 ലക്ഷം ടിഇയു കൈകാര്യം ചെയ്ത തുറമുഖം, അതിന്റെ ഇരട്ടിയിലധികം നേട്ടം ഇപ്പോൾ സ്വന്തമാക്കിയിരിക്കുകയാണ്.രാജ്യാന്തര പ്രധാന കപ്പൽപ്പാതയിൽ നിന്ന് വെറും 10 നോട്ടിക്കൽ മൈൽ അകലെയാണ് വിഴിഞ്ഞം തുറമുഖം സ്ഥിതി ചെയ്യുന്നത്. ഈ ഭൗമശാസ്ത്രപരമായ പ്രത്യേകത ദക്ഷിണേഷ്യ, പശ്ചിമേഷ്യ, യൂറോപ്പ്, ആഫ്രിക്ക, ദക്ഷിണ അമേരിക്ക എന്നീ മേഖലകളെ ബന്ധിപ്പിക്കുന്ന പ്രധാന ട്രാൻസ്ഷിപ്മെന്റ് ഹബ്ബായി വിഴിഞ്ഞത്തെ വളർത്തുകയാണ്.
ഇതുവരെ ഇന്ത്യയുടെ വലിയൊരു വിഹിതം ട്രാൻസ്ഷിപ്മെന്റ് ചരക്കുകൾ വിദേശ തുറമുഖങ്ങളിലൂടെയാണ് കൈകാര്യം ചെയ്തിരുന്നത്. വിഴിഞ്ഞത്തിന്റെ വളർച്ചയോടെ ഈ ആശ്രിതത്വം കുറയുമെന്നാണ് പ്രതീക്ഷ.
ഏകദേശം 16,000 കോടി രൂപയുടെ നിക്ഷേപത്തോടെ തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 2028ഓടെ ഇത് പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. വികസന പദ്ധതി പൂർത്തിയാകുന്നതോടെ കണ്ടെയ്നർ കൈകാര്യശേഷി ഗണ്യമായി വർധിക്കുകയും സമ്പൂർണ എക്സ്പോർട്ട്-ഇംപോർട്ട് (EXIM) പ്രവർത്തനങ്ങൾക്ക് വിഴിഞ്ഞം പ്രധാന കേന്ദ്രമായി മാറുകയും ചെയ്യും.

