രാജ്യത്ത് എണ്ണവില ഉയർന്നു , ലോകത്തിലെ വലിയ എണ്ണ കയറ്റുമതിക്കാർ ഉൽപ്പാദനം വെട്ടിക്കുറച്ചു

ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരിൽ പലരും ഉൽപ്പാദനം അപ്രതീക്ഷിതമായി വെട്ടിക്കുറച്ചതിന് പിന്നാലെ രാജ്യത്ത്  എണ്ണവില ഉയർന്നു. ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില അഞ്ച് ശതമാനത്തിലധികം കുതിച്ചുയർന്ന് ബാരലിന് 84 ഡോളറിന് മുകളിലെത്തി. സൗദി അറേബ്യയും ഇറാഖും അടങ്ങുന്ന ഒപെക് സംഖ്യം എണ്ണ ഉൽപ്പാദനം വെട്ടിക്കുറച്ചതായി അറിയിച്ചതിന് പിന്നാലെയാണ് വർദ്ധനവ്. കഴിഞ്ഞ വർഷം ഊർജ, ഇന്ധന വിലകൾ ഉയർന്നതോടുകൂടി പണപ്പെരുപ്പം രൂക്ഷമായിരുന്നു.  

എണ്ണ ഉൽപ്പാദകരിലെ ഒപെക് അംഗങ്ങളാണ് ഉൽപാദനത്തിൽ കുറവ് വരുത്തുന്നത്. ലോകത്തിലെ മൊത്തം അസംസ്‌കൃത എണ്ണ ഉൽപ്പാദനത്തിന്റെ 40 ശതമാനം ഒപെക് ഗ്രൂപ്പിന്റെ സംഭാവനയാണ്. സൗദി അറേബ്യ പ്രതിദിനം 500,000 ബാരലും ഇറാഖ് 211,000 ബാരലും ഉത്പാദനം കുറയ്ക്കുമെന്നാണ് അറിയിച്ചത്. യുഎഇ, കുവൈറ്റ്, അൾജീരിയ, ഒമാൻ എന്നീ രാജ്യങ്ങളും എണ്ണ ഉത്പാദനം വെട്ടി കുറയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം,പ്രതിദിനം അരലക്ഷം ബാരൽ വെട്ടിക്കുറയ്ക്കുന്നത് വർഷാവസാനം വരെ നീട്ടുമെന്ന് റഷ്യയും  അറിയിച്ചു

എണ്ണ വിപണിയുടെ സുസ്ഥിരതയെ പിന്തുണയ്ക്കാൻ ലക്ഷ്യമിട്ടുള്ള മുൻകരുതൽ നടപടിയാണ് ഈ നീക്കമെന്ന് സൗദി ഊർജ മന്ത്രാലയം അറിയിച്ചു. ഊർജ്ജ വില കുറയ്ക്കുന്നതിന് ഉൽപ്പാദനം വർദ്ധിപ്പിക്കാൻ നിർമ്മാതാക്കളോട് യുഎസ് ആവശ്യപെട്ടിട്ടുണ്ട്. 

എണ്ണ ഇറക്കുമതിയിൽ മൂന്നാമത്തെ വലിയ രാജ്യമായ ഇന്ത്യ, ക്രൂഡ് ഓയിൽ ആവശ്യത്തിന്റെ 70 ശതമാനത്തിലധികം ഒപെക്കിനെയും അതിന്റെ അനുബന്ധ രാജ്യങ്ങളെയും ആശ്രയിക്കുന്നു. മിഡിൽ ഈസ്റ്റേൺ, ആഫ്രിക്കൻ രാജ്യങ്ങൾ ഉൾപ്പെടെ 23 എണ്ണ സമ്പന്ന രാജ്യങ്ങളും റഷ്യ പോലുള്ള അവരുടെ 10 പങ്കാളി രാജ്യങ്ങളും അടങ്ങുന്ന ഒരു കൺസോർഷ്യമാണ് ഒപെക് പ്ലസ്