തിരിച്ചടിക്ക് പിന്നാലെ എഫ്പിഒ റദ്ദാക്കാൻ അദാനി ;നിക്ഷേപകര്‍ക്ക് പണം തിരിച്ചു നല്‍കും

വിപണിയിൽ തിരിച്ചടി നേരിടുന്നതിനിടെ നാടകീയ നീക്കവുമായി അദാനി ഗ്രൂപ്പ്. 20,000 കോടിരൂപ സമാഹരിക്കുന്നതിനുള്ള തുടര്‍ ഓഹരി വില്‍പ്പന റദ്ദാക്കി. സ്റ്റോക്ക് മാര്‍ക്കറ്റില്‍ ഗുരുതര ക്രമക്കേടുകള്‍ കാണിച്ചെന്ന ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ടിന് പിന്നാലെ അദാനി ഗ്രൂപ്പിന്റെ ഓഹരികളുടെ മൂല്യം ഇടിയുകയായിരുന്നു. വിപണി ചാഞ്ചാട്ടം കണക്കിലെടുത്താണ് എഫ് പി ഒ പിൻവലിക്കുന്നതെന്നും എല്ലാവർക്കും പണം തിരികെ നൽകുമെന്നും കമ്പനി വ്യക്തമാക്കി.

ഓഹരി വിപണിയിലെ വന്‍ തിരിച്ചടിക്കു പിന്നാലെയാണ് എഫ്പിഒ റദ്ദാക്കാന്‍ തീരുമാനിച്ചത്. അതേ സമയം എഫ്പിഒയില്‍ നിക്ഷേപിച്ചവര്‍ക്ക് പണം തിരികെ നല്‍കുമെന്നും അദാനി ഗ്രൂപ്പ് അറിയിച്ചു.വിപണിയില്‍ ഓഹരികളുടെ വിലയില്‍ സ്ഥിരതയില്ലാത്തതിനാല്‍ തുടര്‍ ഓഹരി സമാഹരണവുമായി മുന്നോട്ട് പോകുന്നത് ധാര്‍മികമായി ശരിയല്ലെന്നും നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കുന്നതിനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നതെന്നുമാണ് കമ്പനിയുടെ വിശദീകരണം.