റഷ്യയ്‌ക്കെതിരെ കടുത്ത ഉപരോധവുമായി യുഎസ് സെനറ്റ്; പുതിയ ബിൽ വോട്ടെടുപ്പിലേക്ക്

യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതില്‍ റഷ്യ തയ്യാറാകാത്ത സാഹചര്യത്തില്‍ മോസ്‌കോയ്‌ക്കെതിരായ സാമ്പത്തിക സമ്മര്‍ദം കൂടുതല്‍ ശക്തമാക്കാന്‍ അമേരിക്ക ഒരുങ്ങുന്നു. റഷ്യയ്‌ക്കെതിരായ ഉപരോധങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്ന പുതിയ ബില്‍ വോട്ടെടുപ്പിന് പരിഗണിക്കാന്‍ യുഎസ് സെനറ്റ് തീരുമാനിച്ചു.
റഷ്യയുടെ ശക്തമായ വിമര്‍ശകനായിരുന്ന അന്തരിച്ച യുഎസ് സെനറ്റര്‍ ലിന്‍ഡ്സെ ഗ്രഹാമിന്റെ പേരിലാണ് ബില്‍ അറിയപ്പെടുന്നത്. റഷ്യയില്‍നിന്ന് എണ്ണയും മറ്റ് പ്രധാന ഉല്‍പന്നങ്ങളും വാങ്ങുന്ന ഇന്ത്യ, ചൈന, സ്ലോവാക്യ, അസര്‍ബൈജാന്‍, ഹംഗറി എന്നീ രാജ്യങ്ങളെയാണ് ബില്‍ പ്രധാനമായും ലക്ഷ്യമിടുന്നത്.

റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്കെതിരെ ഉയര്‍ന്ന ഇറക്കുമതി തീരുവ ചുമത്തണമെന്ന ആശയം ലിന്‍ഡ്സെ ഗ്രഹാം നേരത്തേ മുന്നോട്ടുവെച്ചിരുന്നു. ഇന്ത്യയുടെയും ചൈനയുടെയും കാര്യത്തില്‍ 500 ശതമാനം വരെ തീരുവ ഏര്‍പ്പെടുത്തണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദേശം. എന്നാല്‍ നിലവിലെ ബില്ലില്‍ ഇത് 100 ശതമാനമാക്കി നിശ്ചയിച്ചിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.ഡെമോക്രാറ്റിക്, റിപ്പബ്ലിക്കന്‍ പാര്‍ട്ടികളിലെ സെനറ്റര്‍മാര്‍ ഒരുമിച്ച് അവതരിപ്പിക്കുന്ന ബില്ലാണിത് എന്നതും ശ്രദ്ധേയമാണ്. ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ റിച്ചാര്‍ഡ് ബ്ലൂമെന്താല്‍, ഷോണ്‍ ഷാഹീന്‍ എന്നിവരും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ലിന്‍ഡ്സെ ഗ്രഹാം, കേത്തി ബ്രിറ്റ്, റോജര്‍ വിക്കര്‍, ജിം റിഷ് എന്നിവരും ബില്ലിനെ പിന്തുണയ്ക്കുന്ന പ്രധാന സെനറ്റര്‍മാരാണ്.

റഷ്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, റഷ്യന്‍ അതിസമ്പന്നരും അവരുടെ കുടുംബാംഗങ്ങളും, റഷ്യയുമായി അടുത്ത ബന്ധമുള്ള വിദേശ വ്യക്തികളും സ്ഥാപനങ്ങളും, റഷ്യന്‍ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും, നിലവില്‍ ഉപരോധത്തിന് വിധേയമായ റഷ്യന്‍ എണ്ണക്കപ്പലുകളും പുതിയ ഉപരോധ ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടും.