യുഎസ് സുപ്രീം കോടതി റദ്ദാക്കിയ മുൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ വ്യാപാര തീരുവയ്ക്ക് പിന്നാലെ രാജ്യത്ത് വലിയ തിരിച്ചടിയിലേക്ക് നീക്കം. ഇന്നു മുതൽ യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ താരിഫ് റീഫണ്ട് നടപടികൾ ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിയമവിരുദ്ധമാണെന്ന് കോടതി കണ്ടെത്തിയ തീരുവകൾ തിരിച്ചുനൽകുന്നതിനായാണ് നടപടികൾ.
ഇന്റർനാഷണൽ ഇക്കണോമിക് പവേഴ്സ് ആക്ട് പ്രകാരം വിവിധ രാജ്യങ്ങൾക്കുമേൽ ചുമത്തിയ തീരുവ നിയമപരമായി ശരിയല്ലെന്ന് ഫെബ്രുവരി 20-ന് യുഎസ് സുപ്രീം കോടതി വിധിച്ചിരുന്നു. എന്നാൽ ഇതിനകം പിരിച്ചെടുത്ത കോടിക്കണക്കിന് ഡോളർ തിരിച്ചുനൽകേണ്ടതിനെക്കുറിച്ച് കോടതി വ്യക്തമായ നിർദേശം നൽകിയിരുന്നില്ല. ഇതിനെ തുടർന്നാണ് കമ്പനികളും കയറ്റുമതിക്കാരും രാജ്യാന്തര വ്യാപാര കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയത്.ഇപ്പോൾ യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (CBP) ഓൺലൈൻ പോർട്ടൽ വഴി കയറ്റുമതിക്കാർക്കും അംഗീകൃത കസ്റ്റംസ് ബ്രോക്കർമാർക്കും റീഫണ്ടിന് അപേക്ഷിക്കാം. തിങ്കളാഴ്ച രാവിലെ 8 മണി മുതൽ അപേക്ഷകൾ സ്വീകരിക്കും. ഓരോ ഉൽപ്പന്നത്തിനും അധികമായി അടച്ച തീരുവയുടെ വിശദാംശങ്ങൾ സത്യവാങ്മൂലമായി സമർപ്പിക്കണം. ഇത് അധികൃതർ പരിശോധിച്ച് അംഗീകരിച്ചാൽ 60 മുതൽ 90 ദിവസത്തിനകം റീഫണ്ട് ലഭിക്കുമെന്നാണ് പ്രതീക്ഷ.
മാർച്ച് 4 വരെ ലഭ്യമായ കണക്കുകൾ പ്രകാരം ഏകദേശം 16,600 കോടി ഡോളറിന്റെ തീരുവയാണ് കമ്പനികൾ അടച്ചിരിക്കുന്നത്. ഇതിൽ മുഴുവൻ ആളുകൾക്കും ഉടൻ റീഫണ്ട് ലഭിക്കില്ല. ആദ്യം അവസാനമായി തീരുവ അടച്ചവർക്കും അന്തിമ തീരുമാനം വരാത്ത കേസുകൾക്കും മുൻഗണന നൽകും.ഇതുവരെ ഏകദേശം 14.56 ലക്ഷം കയറ്റുമതിക്കാർ ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവർക്കായി പലിശ സഹിതം 12,700 കോടി ഡോളർ വരെ തിരികെ നൽകേണ്ട സാഹചര്യമുണ്ടെന്ന് കണക്കുകൾ പറയുന്നു. ചില അനുമാനങ്ങൾ പ്രകാരം ഈ തുക 17,500 കോടി ഡോളർ വരെ ഉയരാമെന്നും വിലയിരുത്തലുണ്ട്.
തീരുവ കമ്പനികൾ തന്നെയാണ് ആദ്യം അടച്ചത്. ചില സ്ഥാപനങ്ങൾ ഈ ചെലവ് നേരിട്ട് ഏറ്റെടുത്തപ്പോൾ, മറ്റു ചിലർ ഉൽപ്പന്ന വില കൂട്ടി ഉപഭോക്താക്കൾക്ക് ഭാരം മാറ്റിയിട്ടുണ്ട്. എന്നാൽ റീഫണ്ട് ലഭിച്ചാലും അത് ഉപഭോക്താക്കൾക്ക് പൂർണമായും കൈമാറുമെന്നുറപ്പില്ലെന്ന് വ്യവസായ വൃത്തങ്ങൾ പറയുന്നു.
അതേസമയം, ചില ഉപഭോക്താക്കൾ അധികമായി ഈടാക്കിയ തുക തിരികെ ആവശ്യപ്പെട്ട് കമ്പനികൾക്കെതിരെ നിയമനടപടികൾ തുടങ്ങിയിട്ടുണ്ട്. ഫെഡ്എക്സ്, യുപിഎസ് പോലുള്ള ഡെലിവറി കമ്പനികൾ സർക്കാർ റീഫണ്ട് ലഭിച്ചാൽ അത് ഉപഭോക്താക്കൾക്ക് കൈമാറുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.ഈ റീഫണ്ട് പ്രക്രിയ ലളിതമാകില്ലെന്നും വർഷങ്ങൾ വരെ നീളാൻ സാധ്യതയുണ്ടെന്നും യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബസൻറ് മുന്നറിയിപ്പ് നൽകി. വ്യാപകമായ കണക്കെടുപ്പും പരിശോധനയും ആവശ്യമായതിനാൽ നടപടികൾ ഏറെ വൈകാനിടയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. മുൻ പ്രസിഡന്റ് ട്രംപും ഈ പ്രക്രിയ വർഷങ്ങൾ എടുക്കാമെന്ന നിലപാടിലാണ്.

