സമ്പന്നരും ദരിദ്രരും: എഐ പുതിയ അസമത്വം സൃഷ്ടിക്കുന്നു- മുന്നറിയിപ്പുമായി ആന്ത്രോപിക് റിപ്പോർട്ട്

ആമസോണും ഗൂഗിളും പിന്തുണയ്ക്കുന്ന എഐ സ്റ്റാർട്ടപ്പ് കമ്പനിയായ ആന്ത്രോപിക് ഇന്ത്യയിൽ ആദ്യ ഓഫീസ് തുറക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതിനിടെയാണ് എഐയുടെ ആഗോള ഉപയോഗത്തിൽ ഉയർന്നുവരുന്ന അസമത്വത്തെക്കുറിച്ച് ആശങ്ക ഉയർത്തുന്ന റിപ്പോർട്ട് കമ്പനി പുറത്തിറക്കിയത്.എഐയുടെ നേട്ടങ്ങൾ സമ്പന്ന രാജ്യങ്ങളിൽ മാത്രം കേന്ദ്രീകരിക്കപ്പെടുകയാണെന്നും, ഇതുവഴി താഴ്ന്ന വരുമാനമുള്ള രാജ്യങ്ങൾ കൂടുതൽ പിന്നിലാകാനുള്ള ഗുരുതരമായ അപകടസാധ്യത ഉണ്ടാകുമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. വികസിത രാജ്യങ്ങൾ തൊഴിൽ ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനായി എഐ വ്യാപകമായി ഉപയോഗിക്കുന്നപ്പോൾ, വികസ്വര രാജ്യങ്ങൾ ഇപ്പോഴും വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി മാത്രമായി എഐ ഉപയോഗം പരിമിതപ്പെടുത്തുന്നുവെന്നും ആന്ത്രോപിക് ചൂണ്ടിക്കാട്ടുന്നു.

സമ്പന്ന രാജ്യങ്ങൾക്ക് നൂതന എഐ സാങ്കേതികവിദ്യകൾ കൈവശപ്പെടുത്താൻ ആവശ്യമായ നിക്ഷേപശേഷി കൂടുതലാണെന്നും, ഇതിന്റെ ഫലമായി ഉൽപ്പാദനക്ഷമതാ നേട്ടങ്ങൾ വികസിത രാജ്യങ്ങളിൽ മാത്രം ഒതുങ്ങുകയാണെങ്കിൽ ദരിദ്ര രാജ്യങ്ങൾക്ക് ആഗോള മത്സരത്തിൽ നിലനിൽക്കുന്നത് ദുഷ്കരമാകുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഡാറ്റ എന്താണ് പറയുന്നത്?

ആന്ത്രോപിക് തന്റെ ക്ലൗഡ് ചാറ്റ്ബോട്ടുമായി നടന്ന ഒരു ദശലക്ഷത്തിലധികം ഇടപെടലുകൾ വിശകലനം ചെയ്താണ് പഠനം നടത്തിയത്. സൗജന്യ ഉപയോക്താക്കളും പണമടച്ചുള്ള സബ്സ്ക്രൈബർമാരും എന്റർപ്രൈസ് ക്ലയന്റുകളും ഇതിൽ ഉൾപ്പെടുന്നു. പഠനഫലമനുസരിച്ച്, താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലെ ഉപയോക്താക്കൾ പ്രധാനമായും സൗജന്യ എഐ സേവനങ്ങളെ ആശ്രയിച്ച് അടിസ്ഥാന വിദ്യാഭ്യാസ ആവശ്യങ്ങൾക്കായാണ് അവ ഉപയോഗിക്കുന്നത്.അതേസമയം, യുഎസ്, യുകെ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ സങ്കീർണ്ണമായ സോഫ്റ്റ്വെയർ എഞ്ചിനീയറിംഗ്, വ്യക്തിഗത ഉൽപ്പാദനക്ഷമത വർധിപ്പിക്കൽ, എന്റർപ്രൈസ് ജോലികൾ എന്നിവയ്ക്കായി എഐ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോർട്ട് പറയുന്നു.കൂടുതൽ വിദ്യാഭ്യാസവും നൈപുണ്യവും ഉള്ള ഉപയോക്താക്കൾക്ക് എഐയിൽ നിന്ന് മികച്ച ഫലങ്ങൾ നേടാൻ കഴിയുന്നുവെന്നും, അത്യാധുനിക പ്രോംപ്റ്റുകൾ ഉപയോഗിക്കുന്നതിലൂടെ അവർ കൂടുതൽ ഉൽപ്പാദനക്ഷമത കൈവരിക്കുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇത് വിദ്യാഭ്യാസത്തിന്റെയും നൈപുണ്യത്തിന്റെയും വിടവ് കൂടുതൽ വർധിപ്പിക്കുമെന്ന ആശങ്കയും ആന്ത്രോപിക് ഉയർത്തുന്നു.

വരുന്ന ദശകത്തിൽ, ഏകദേശം 50 ശതമാനം ജോലികളിലെ കുറഞ്ഞത് 25 ശതമാനം പ്രവർത്തനങ്ങൾ എഐ ഏറ്റെടുക്കുമെന്നാണ് പഠന റിപ്പോർട്ടിന്റെ കണക്ക്. കഴിഞ്ഞ വർഷം ഇത് 36 ശതമാനമായിരുന്നു. നിലവിൽ ക്ലൗഡിന്റെ ഏറ്റവും വലിയ ഉപയോക്തൃ അടിത്തറ അമേരിക്ക, ഇന്ത്യ, ജപ്പാൻ, യുകെ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലാണ്. ബ്രസീൽ, ബാൽക്കൻ രാജ്യങ്ങൾ എന്റർപ്രൈസ് ഉപയോഗത്തിൽ മുന്നിൽ നിൽക്കുമ്പോൾ, വിദ്യാഭ്യാസ ആവശ്യങ്ങളിലെ എഐ ഉപയോഗത്തിൽ ഇന്തോനേഷ്യ മുൻപന്തിയിലാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.