ഇസ്രയേൽ–ഇറാൻ യുദ്ധത്തിന്റെ ആഘാതം: തിരുപ്പൂർ നെയ്ത്തു വ്യവസായം പ്രതിസന്ധിയിൽ

മധ്യേഷ്യയിലെ യുദ്ധം ശക്തമായതോടെ ഇന്ത്യയുടെ പ്രധാന നെയ്ത്തു വസ്ത്ര കയറ്റുമതി കേന്ദ്രമായ തിരുപ്പൂർ ഗുരുതര പ്രതിസന്ധിയിലായി. ഇസ്രയേൽ–ഇറാൻ സംഘർഷം ആരംഭിച്ചതോടെ വസ്ത്രങ്ങളുടെ കയറ്റുമതി വലിയ രീതിയിൽ ബാധിച്ചു. ഇറാനും ഇസ്രയേലും ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള കയറ്റുമതി പൂർണമായും നിലച്ചിരിക്കുകയാണ്.

യുഎഇ ഉൾപ്പെടെയുള്ള മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി ഇതിനകം തന്നെ 20 ശതമാനത്തിൽ താഴെയായിരുന്നു. ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ ആ വഴിയും തടസ്സപ്പെട്ടു. ഇതിനകം കപ്പലുകളിൽ അയച്ച വസ്ത്രങ്ങൾ പല സമുദ്ര മാർഗങ്ങളിലും കുടുങ്ങിക്കിടക്കുകയാണ്. യുദ്ധം ആരംഭിച്ചതോടെ നിരവധി ഓർഡറുകൾ റദ്ദായതും വ്യാപാരികൾക്ക് വലിയ തിരിച്ചടിയായി. ഷിപ്പിംഗ് വൈകുന്നത് കാരണം ഇനിയും ഓർഡറുകൾ റദ്ദാകുമെന്ന ആശങ്കയും വ്യാപാരികൾക്കുണ്ട്.

യുദ്ധത്തെ തുടർന്ന് അസംസ്കൃത വസ്തുക്കളുടെ വില കുത്തനെ ഉയർന്നതും തിരുപ്പൂരിലെ വ്യവസായങ്ങളെ ബാധിച്ചു. ഷിപ്പിംഗ് ചെലവ് ഏകദേശം 400 ശതമാനം വരെ വർധിച്ചതും മേഖലയ്ക്ക് വലിയ ഭാരമായി. വസ്ത്രങ്ങൾക്കൊപ്പം അവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന നേർത്ത നൂലുകളും സാധാരണയായി ഇസ്രയേൽ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാറുണ്ട്. ഇപ്പോൾ അത് പൂർണമായും നിലച്ചിരിക്കുകയാണ്. ഗൾഫ് രാജ്യങ്ങളിലെ ചില ഭാഗങ്ങളിൽ നടക്കുന്ന ആക്രമണങ്ങളും വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുന്നു.

യുദ്ധം മൂലം ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയും തടസ്സപ്പെട്ടു. വസ്ത്ര നിർമാണത്തിനുപയോഗിക്കുന്ന മനുഷ്യനിർമിത ഫൈബർ നാരുകളുടെ വില കിലോഗ്രാമിന് 10 മുതൽ 15 രൂപ വരെ ഉയർന്നിട്ടുണ്ട്. യുദ്ധം തുടങ്ങിയതിന് പിന്നാലെ തന്നെ 20 കോടിയിലേറെ രൂപയുടെ നഷ്ടം ഉണ്ടായതായി തിരുപ്പൂർ എക്സ്പോർട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് അണ്ണാ രാജ് അറിയിച്ചു.

യുഎസും യൂറോപ്യൻ രാജ്യങ്ങളിലേക്കുമുള്ള നെയ്ത്തുവസ്ത്രങ്ങൾ സാധാരണയായി പശ്ചിമേഷ്യ വഴിയാണ് കയറ്റുമതി ചെയ്യുന്നത്. നിലവിലെ സാഹചര്യത്തിൽ ഈ മാർഗവും തടസ്സപ്പെട്ടിരിക്കുകയാണ്. ഓരോ സീസണിനും അനുയോജ്യമായ വസ്ത്രങ്ങളാണ് സാധാരണയായി കയറ്റുമതി ചെയ്യുന്നത്. സീസൺ കഴിഞ്ഞാൽ അവ വിപണിയിൽ വിറ്റഴിക്കാനാവില്ലെന്നതും വ്യാപാരികൾക്ക് ആശങ്കയാകുന്നു.

പ്രതിസന്ധി മറികടക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് വ്യവസായികൾ ആവശ്യപ്പെടുന്നു. ഇതിനുമുമ്പ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയ്ക്കുമേൽ 50 ശതമാനം പകരംതീരുവ ഏർപ്പെടുത്തിയപ്പോൾ അതിന്റെ ആഘാതം ഏറ്റവുമധികം ബാധിച്ച മേഖലകളിലൊന്നായിരുന്നു തിരുപ്പൂർ. ഇതുവഴി 15,000 കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായതായി ചൂണ്ടിക്കാട്ടി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടിരുന്നു.