ഇന്ത്യ–യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാരക്കരാർ ഡിസംബറോടെ

ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാരക്കരാർ അന്തിമരേഖയിലേക്ക് വേഗത്തിൽ നീങ്ങുകയാണ്. ഡിസംബർ മാസത്തോടെ കരാറിന് രൂപം നൽകാമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര സർക്കാർ. കരാറിൽ ഉൾപ്പെടുന്ന 20 അധ്യായങ്ങളിൽ 10 എണ്ണം ഇതിനകം അന്തിമമാക്കിയതായി കേന്ദ്ര വാണിജ്യകാര്യ മന്ത്രി പീയൂഷ് ഗോയൽ അറിയിച്ചു.

“മറ്റൊരു അഞ്ചു അധ്യായങ്ങൾ കൂടി തത്വത്തിൽ അന്തിമ തീരുമാനത്തിലെത്തിയിട്ടുണ്ട്. നവംബർ അവസാനം യൂറോപ്യൻ യൂണിയൻ ട്രേഡ് കമ്മിഷണർ ഇന്ത്യ സന്ദർശിക്കുമ്പോൾ കരാറിന്റെ ഭൂരിഭാഗവും അവസാന ഘട്ടത്തിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു,” ഗോയൽ ബ്രസൽസിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ വ്യക്തമാക്കി.ഇനിയും അഭിപ്രായവ്യത്യാസം നിലനിൽക്കുന്ന സ്റ്റീൽ, ഓട്ടോമൊബൈൽ, കാർബൺ നികുതി തുടങ്ങിയ മേഖലകളിൽ ഇരുപക്ഷങ്ങളും കൂടുതൽ ചർച്ചകൾ നടത്തും.

ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര കരാറാകാൻ സാധ്യത

കരാർ യാഥാർഥ്യമായാൽ ഇന്ത്യ ഇതുവരെ പങ്കാളിയായിട്ടുള്ളവയിൽ ഏറ്റവും വലിയ വ്യാപാര കരാറായിരിക്കും ഇത്. യൂറോപ്യൻ വിപണിയിലേക്കുള്ള പ്രവേശനവും കയറ്റുമതിയുടെ വളർച്ചയും ഇതിലൂടെ ഗണ്യമായി വർധിക്കുമെന്ന് വ്യാപാര മേഖലയിലെ വിദഗ്ധർ വിലയിരുത്തുന്നു.യൂറോപ്യൻ യൂണിയൻ ആവശ്യപ്പെടുന്ന പ്രധാന ഇളവുകളിൽ വിസ്കി, വൈൻ, കാറുകൾ തുടങ്ങിയ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കൽ ഉൾപ്പെടുന്നു. ഇതോടൊപ്പം, ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് യൂറോപ്യൻ വിപണിയിൽ കൂടുതൽ മത്സരക്ഷമത ലഭിക്കുമെന്നാണ് പ്രതീക്ഷ.

ടെക്സ്റ്റൈൽ മേഖലക്ക് വലിയ ആനുകൂല്യം

കരാർ യാഥാർഥ്യമായാൽ ഏറ്റവും കൂടുതൽ നേട്ടം നേടുക ഇന്ത്യൻ ടെക്സ്റ്റൈൽ വ്യവസായത്തിനാണ്. നിലവിൽ ഇന്ത്യയുടെ തുണിത്തരങ്ങൾക്കും വസ്ത്രങ്ങൾക്കും യൂറോപ്യൻ വിപണിയിൽ ബംഗ്ലദേശ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് ഏകദേശം 10% അധിക തീരുവ ബാധകമാണ്. എഫ്ടിഎ നിലവിൽ വന്നാൽ ഈ തീരുവകൾ കുറയുന്നതോടെ ഇന്ത്യൻ വസ്ത്രനിര്മാതാക്കൾക്ക് വലിയ വളർച്ചാ സാധ്യത തുറക്കപ്പെടും.

വ്യാപാര ബന്ധത്തിന് പുതിയ അധ്യായം

ഇന്ത്യ–ഇയു എഫ്ടിഎ കരാർ ദ്വിപക്ഷ വ്യാപാരബന്ധത്തിൽ ഒരു പുതിയ അധ്യായം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ടെക്നോളജി, ഗ്രീൻ എനർജി, ഫാർമ, മാൻഫാക്ചറിംഗ്, സേവന മേഖലകൾ എന്നിവയിലേക്കും പുതിയ സഹകരണ മാർഗങ്ങൾ തുറക്കാനാണ് കരാർ ലക്ഷ്യമിടുന്നത്.