ഹോർമുസ് കടലിടുക്കിലെ തടസ്സത്തെ തുടർന്നുണ്ടായ എണ്ണ പ്രതിസന്ധി മറികടക്കാൻ ഇന്ത്യയുടെ സഹായം തേടി ബംഗ്ലദേശ്. റഷ്യയിൽ നിന്ന് വാങ്ങുന്ന ക്രൂഡ് ഓയിൽ ഇന്ത്യയിലെത്തിച്ച് ശുദ്ധീകരിച്ചതിന് ശേഷം ബംഗ്ലദേശിലേക്ക് എത്തിക്കുന്ന പദ്ധതിയാണ് പരിഗണനയിൽ. പദ്ധതി നടപ്പായാൽ ക്രൂഡ് ഇറക്കുമതി മുതൽ ശുദ്ധീകരണവും തിരിച്ചുള്ള ഗതാഗതവും വരെ മുഴുവൻ ചെലവും ബംഗ്ലദേശ് വഹിക്കും. ഇത് ഇന്ത്യൻ എണ്ണക്കമ്പനികൾക്ക് അധിക വരുമാനത്തിനുള്ള സാധ്യത സൃഷ്ടിക്കും. വിഷയത്തിൽ കേന്ദ്ര സർക്കാർ ഇതുവരെ ഔദ്യോഗിക പ്രതികരണം നൽകിയിട്ടില്ല.
ബംഗ്ലദേശിലെ ഏക റിഫൈനറിയായ ഈസ്റ്റേൺ റിഫൈനറി ലിമിറ്റഡ് പശ്ചിമേഷ്യൻ ക്രൂഡ് ഓയിൽ ശുദ്ധീകരിക്കാൻ രൂപകൽപ്പന ചെയ്തതാണ്. റഷ്യൻ യുറാൽസ് പോലുള്ള ഹെവി ക്രൂഡ് ഓയിൽ ശുദ്ധീകരിക്കാൻ ഇവർക്കുള്ള സാങ്കേതിക ശേഷി പരിമിതമാണ്. 1968ൽ സ്ഥാപിതമായ ഈ റിഫൈനറിയുടെ വാർഷിക ശേഷി 15 ലക്ഷം ടൺ മാത്രമാണ്, ഇത് രാജ്യത്തിന്റെ ആവശ്യങ്ങൾക്ക് മതിയാകുന്നില്ല. അതിനാൽ ഡീസൽ, പെട്രോൾ, ജെറ്റ് ഇന്ധനം എന്നിവ വലിയ തോതിൽ ഇറക്കുമതി ചെയ്യേണ്ട അവസ്ഥയിലാണ് ബംഗ്ലദേശ്. 2024–25 സാമ്പത്തിക വർഷത്തിൽ മാത്രം ഏകദേശം 66,344 കോടി ഢാക്ക (സുമാരായി 50,000 കോടി രൂപ) എണ്ണ ഇറക്കുമതിക്കായി ചെലവഴിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു.
ഹോർമുസ് വഴി എണ്ണ ഗതാഗതം തടസപ്പെട്ടതോടെ ബംഗ്ലദേശിലെ ഇന്ധന ക്ഷാമം രൂക്ഷമായി. ഇതോടെയാണ് ഇന്ത്യയുമായി സഹകരണം ശക്തമാക്കാനുള്ള നീക്കം. പദ്ധതിപ്രകാരം ഇന്ത്യ റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്ത് സ്വന്തം റിഫൈനറികളിൽ ശുദ്ധീകരിക്കും. പിന്നീട് പെട്രോൾ, ഡീസൽ എന്നിവയായി ബംഗ്ലദേശിലേക്ക് എത്തിക്കും. ഇതിലൂടെ ഇറക്കുമതി ചെലവ് നിയന്ത്രിക്കാനാകുമെന്ന് ബംഗ്ലദേശ് പ്രതീക്ഷിക്കുന്നു. കൂടാതെ എൽപിജി ഇറക്കുമതിക്കായി യുഎഇയുടെ സഹായവും തേടിയിട്ടുണ്ട്.ഇതിനകം തന്നെ ഇന്ത്യ ബംഗ്ലദേശിലേക്ക് ഡീസൽ കയറ്റുമതി ചെയ്യുന്നുണ്ട്. പശ്ചിമ ബംഗാളിലെ സിലിഗുരിയിൽ നിന്ന് ബംഗ്ലദേശിലെ പാർവതിപൂരിലേക്ക് നീളുന്ന പൈപ്പ് ലൈൻ വഴിയാണ് വിതരണം. Numaligarh Refinery Limited മുഖേന 15 വർഷത്തേക്ക് ഡീസൽ ലഭ്യമാക്കുന്ന കരാറിൽ 2023ൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചിരുന്നു. പ്രതിവർഷം ഏകദേശം 1.8 ലക്ഷം ടൺ ഡീസൽ നൽകാനാണ് ധാരണ.
ആവശ്യമായ ക്രൂഡ് ഓയിലിന്റെ ഏകദേശം 95 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ബംഗ്ലദേശ്. വിലവർധനയും കപ്പൽഗതാഗതത്തിലെ തടസങ്ങളും ചേർന്ന് വലിയ സാമ്പത്തിക സമ്മർദം സൃഷ്ടിച്ചിട്ടുണ്ട്. സബ്‌സിഡി, റേഷനിംഗ് തുടങ്ങിയ നടപടികളിലൂടെ സർക്കാർ പ്രതിസന്ധി നേരിടാൻ ശ്രമിക്കുന്നുണ്ടെങ്കിലും പെട്രോൾ പമ്പുകൾക്ക് മുന്നിൽ നീണ്ട നിരകളാണ് ഇപ്പോഴും കാണുന്നത്. മണിക്കൂറുകൾ കാത്തുനിന്നാണ് ഇന്ധനം ലഭിക്കുന്നത്. ഇതോടെ രാജ്യത്ത് വിലക്കയറ്റവും വർധിച്ചുവരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

