എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാല (കെ.ടി.യു.)യുടെ കീഴിലുള്ള കോളേജുകളിലെ വിദ്യാർത്ഥികൾക്കായി 2026–27 അധ്യയന വർഷത്തിൽ ‘സുരക്ഷ’ ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷുറൻസ് പദ്ധതി നടപ്പാക്കും. ഇതിനായി കെ.ടി.യുവും നാഷണൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡും ധാരണാപത്രത്തിൽ ഒപ്പുവെച്ചു.സർവകലാശാല രജിസ്ട്രാർ (ഇൻ-ചാർജ്) ഗോപിൻ ജി.യും നാഷണൽ ഇൻഷുറൻസ് കമ്പനിയുടെ ചീഫ് ബിസിനസ് മാനേജർ രതീഷ് കെ.കെ.യും ധാരണാപത്രത്തിൽ ഒപ്പുവച്ചു.
12 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ
‘സുരക്ഷ’ പദ്ധതിയുടെ ഭാഗമായി ഓരോ വിദ്യാർത്ഥിക്കും പരമാവധി 12 ലക്ഷം രൂപ വരെ അപകട ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.
പദ്ധതിയിലെ പ്രധാന ആനുകൂല്യങ്ങൾ:
അപകടമരണത്തിന് പരമാവധി 12 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ.
വിദ്യാർത്ഥിയുടെ മാതാപിതാക്കളിൽ ഒരാൾ അപകടത്തിൽ മരിച്ചാൽ നോമിനിക്ക് 5 ലക്ഷം രൂപ സാമ്പത്തിക സഹായം.
അപകടത്തെ തുടർന്നുള്ള ചികിത്സയ്ക്കും വിദ്യാർത്ഥിക്കോ രക്ഷിതാവിനോ സ്ഥിരമായ അംഗവൈകല്യം സംഭവിച്ചാലും ഒരു ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ.
ആശുപത്രിവാസത്തിന് ശേഷമുള്ള 30 ദിവസത്തെ ചികിത്സാ ചെലവുകളും ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടും.
വിദ്യാർത്ഥികൾക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ
വിദ്യാർത്ഥികളുടെയും അവരുടെ കുടുംബങ്ങളുടെയും സാമ്പത്തിക സുരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ‘സുരക്ഷ’ പദ്ധതി നടപ്പാക്കുന്നതെന്ന് വൈസ് ചാൻസലർ ഡോ. സിസ തോമസ് അറിയിച്ചു.
ഇൻഷുറൻസ് കമ്പനി നൽകുന്ന ആനുകൂല്യങ്ങൾക്ക് പുറമെ, വിവിധ രോഗങ്ങൾക്കുള്ള ചികിത്സാ സഹായവും രോഗം മൂലം വിദ്യാർത്ഥി മരണമടയുന്ന സാഹചര്യത്തിൽ നോമിനിക്ക് 5 ലക്ഷം രൂപ സാമ്പത്തിക സഹായവും സർവകലാശാലയുടെ നിലവിലെ പദ്ധതിപ്രകാരം തുടർന്നും ലഭ്യമാകുമെന്നും വൈസ് ചാൻസലർ വ്യക്തമാക്കി.
