ഹോർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗതം തടസ്സപ്പെട്ട സാഹചര്യത്തിലും രാജ്യത്ത് എൽപിജി ക്ഷാമം ഉണ്ടാകാതിരിക്കാനുള്ള നടപടികളുമായി കേന്ദ്രസർക്കാർ. കടലിടുക്ക് ഒഴിവാക്കി ബദൽ കടൽമാർഗങ്ങളിലൂടെ എൽപിജിയും എൽഎൻജിയും ഇന്ത്യയിലെത്തിക്കാൻ ശ്രമങ്ങൾ പുരോഗമിക്കുകയാണ്. അധികം വൈകാതെ തന്നെ പുതിയ ചരക്കുകപ്പലുകൾ ഇന്ത്യയിലെത്തുമെന്നാണ് സൂചന.
ഇറാൻ–അമേരിക്ക സംഘർഷം രൂക്ഷമായതിനെ തുടർന്ന് ഹോർമുസ് കടലിടുക്ക് വഴി കപ്പൽ ഗതാഗതം സുരക്ഷിതമല്ലാത്ത അവസ്ഥ രൂപപ്പെട്ടു. പശ്ചിമേഷ്യയിൽ നിന്നാണ് ഇന്ത്യയിലേക്കുള്ള പാചകവാതകത്തിന്റെ വലിയൊരു പങ്കും എത്തുന്നത്. ഗതാഗത തടസ്സം മൂലം വിതരണം തടസ്സപ്പെടുമെന്ന ആശങ്ക ഉയർന്നിരുന്നു.
ഈ സാഹചര്യത്തിൽ അടിയന്തരമായി 10 ലക്ഷം ടൺ എൽപിജി വാങ്ങാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. പ്രധാനമായും അമേരിക്കൻ വിപണിയിൽ നിന്നാണ് ഇത് വാങ്ങുന്നത്. ആവശ്യത്തിന് സ്റ്റോക്ക് ഉറപ്പാക്കുമെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സർക്കാർ വ്യക്തമാക്കി.
അതേസമയം കേന്ദ്ര സർക്കാരിന്റെ നിർദേശത്തെ തുടർന്ന് രാജ്യത്തെ പെട്രോളിയം കമ്പനികൾ ആഭ്യന്തര ഉൽപാദനം 10 ശതമാനം വർധിപ്പിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്തി ആവശ്യമായ നിയന്ത്രണങ്ങളിൽ ഇളവ് നൽകുമെന്നും കേന്ദ്രവും എണ്ണക്കമ്പനികളും അറിയിച്ചു.പ്രതിവർഷം ഇന്ത്യയിലെ എൽപിജി ഉപഭോഗം ഏകദേശം 31.3 ദശലക്ഷം ടൺ ആണ്. ഇതിൽ 87 ശതമാനം ഗാർഹിക ഉപഭോക്താക്കളാണ് ഉപയോഗിക്കുന്നത്. രാജ്യത്തെ പാചകവാതക ആവശ്യത്തിന്റെ ഏകദേശം 65 ശതമാനം ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. അതിൽ 90 ശതമാനവും പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നാണ് എത്തുന്നത്.
നിലവിലെ സാഹചര്യത്തിൽ വിതരണത്തിൽ തടസ്സം ഒഴിവാക്കാൻ അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമുള്ള ഇറക്കുമതി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്തെ പാചകവാതക വിതരണത്തിൽ വലിയ പ്രതിസന്ധി ഉണ്ടാകില്ലെന്നാണ് വിലയിരുത്തൽ.
