സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ പണം ചെലവഴിക്കുന്നതിൽ മുൻഗണന നിശ്ചയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പണമില്ലാത്തതിന്റെ പേരിൽ ക്ഷേമ പെൻഷൻ അടക്കം സാധാരണക്കാര്‍ക്ക് കിട്ടുന്ന ആനുകൂല്യങ്ങൾ മുടങ്ങരുതെന്നും മുൻഗണനാ ക്രമം നിശ്ചയിക്കമെന്നും ഉദ്യോഗസ്ഥതല അവലോകന യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനം സമാനതകളില്ലാത്ത പ്രതിസന്ധിയാണ് സാമ്പത്തിക മേഖലയിൽ നേരിടുന്നത്. പദ്ധതികൾക്ക് പണം തികയുന്നില്ലെന്ന പരാതി വകുപ്പുകൾക്കുണ്ട്. ക്ഷേമ പെൻഷൻ അടക്കം ആനുകൂല്യങ്ങളിലുമുണ്ട് കുടിശിക. ഈ ഘട്ടത്തിലാണ് വിദേശ യാത്രക്ക് തലേന്ന് സ്ഥിതി വിലയിരുത്താൻ മുഖ്യമന്ത്രി അവലോകന യോഗം വിളിച്ചത്. ധനവകുപ്പ് സെക്രട്ടറി വിശദമായ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചെലവു ചുരുക്കി മുന്നോട്ട് പോകാതെ മറ്റ് വഴിയില്ലെന്ന വിശദീകരണം വന്നതോടെ പ്രതിസന്ധി കാലത്ത് പണം ചെലവഴിക്കുന്നതാണ് കലയെന്ന് മുഖ്യമന്ത്രി യോഗത്തെ ഓര്‍മ്മിപ്പിച്ചു. ക്ഷേമപെൻഷനടക്കം മുടങ്ങരുതെന്ന് മുഖ്യമന്ത്രി നിർദ്ദേശം നല്കി
ജനങ്ങളെ നേരിട്ട് ബാധിക്കാത്ത വിധം മുൻഗണന നിശ്ചയിച്ച് മുന്നോട്ട് പോകാനാണ് ധനവകുപ്പിനുള്ള നിര്‍ദ്ദേശം. സാമ്പത്തിക വര്‍ഷം പൊതുവിപണയിൽ നിന്ന് എടുക്കാവുന്ന വായ്പ പകുതിയോളം വെട്ടിക്കുറച്ച നടപടിയിൽ വിശദീകരണം നൽകാൻ കേന്ദ്ര ധനകാര്യമന്ത്രാലയം ഇതുവരെ തയ്യാറാട്ടില്ല. കാരണം വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗസ്ഥര്‍ സമീപിച്ചെങ്കിലും ഉത്തരവുമില്ല.

