സംസ്ഥാനങ്ങൾ സാമ്പത്തിക അച്ചടക്കം പാലിക്കണം. സൗജന്യ വാ​ഗ്ദാനങ്ങൾ നൽകരുതെന്ന് കേന്ദ്രം

സംസ്ഥാനങ്ങൾ സാമ്പത്തിക അച്ചടക്കം പാലിക്കേണ്ടതിന്റെ ആവശ്യകത ഓ‌ർമിപ്പിച്ച് കേന്ദ്ര സർക്കാർ. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള വമ്പൻ സൗജന്യ വാഗ്ദാനങ്ങളും ഇവയിലൂടെ ഖജനാവിന് ഉണ്ടാകുന്ന ചോർച്ചയും സംസ്ഥാനങ്ങൾക്ക് നേരിടാവുന്ന സാമ്പത്തിക പ്രത്യാഘാതങ്ങളും ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പ്. സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുടെ മൂന്നാമത് ദേശീയ യോഗത്തിലായിരുന്നു കേന്ദ്രസർക്കാരിന്റെ വിമർശനം. ഡൽഹിയിൽ നടന്ന യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു അധ്യക്ഷത വഹിച്ചത്

സംസ്ഥാന സര്‍ക്കാരുകള്‍ സൗജന്യങ്ങള്‍ വാരിക്കോരി നല്‍കുന്നത് പിന്നീട് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കാമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. സംസ്ഥാനം ഭരിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ക്ക്, സൗജന്യ വാഗ്ദാനം നൽകുന്നതിൽ കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കണമെന്നും ചീഫ് സെക്രട്ടറിമാരോട് കേന്ദ്ര സർക്കാ‌‌ർ നിർദേശിച്ചു. 2024ൽ നിർണായക ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കവേയാണ് സംസ്ഥാനങ്ങളുടെ സൗജന്യ പ്രഖ്യാപനങ്ങൾ സംബന്ധിച്ചുള്ള വിഷയം ചീഫ് സെക്രട്ടറിമാരുടെ യോഗത്തിൽ ചർച്ചയായെന്നതും ശ്രദ്ധേയം

ക്ഷേമപദ്ധതിയും സൗജന്യവും

ധനമന്ത്രാലയവും നീതി ആയോഗും ചേർന്ന് യോഗത്തിനിടെ നടത്തിയ പ്രത്യേക ചർച്ചയിൽ, സർക്കാരുകൾ നൽകുന്ന സൗജന്യ വാഗ്ദാനങ്ങളും ക്ഷേമപദ്ധതികളും തമ്മിലുള്ള വ്യത്യാസം വിലയിരുത്തി. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, സ്‌കൂള്‍ ഗതാഗതം/ സൈക്കിൾ തുടങ്ങിയ വിഷയങ്ങളിലെ വാഗ്ദാനങ്ങൾ ക്ഷേമപദ്ധതികളായി അംഗീകരിക്കാം. എന്നാൽ സൗജന്യ കുടിവെള്ളം, സൗജന്യ വൈദ്യുതി പോലെയുള്ള കാര്യങ്ങള്‍ സംസ്ഥാനത്തിന്റെ ഖജനാവ് ചോര്‍ത്തുമെന്നും കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടി.

ഇത്തരം സൗജന്യ വാഗ്ദാനങ്ങൾ തെറ്റായ കീഴ്‌വഴക്കമാകും. ക്ഷേമപദ്ധതികള്‍ നടപ്പാക്കാനായി സംസ്ഥാന സര്‍ക്കാരുകള്‍ വരുമാനം മെച്ചപ്പെടുത്തണം. സൗജന്യ വാഗ്ദാനങ്ങൾക്കായി ചെലവഴിക്കുന്ന പണം സാമ്പത്തിക വളർച്ച കൈവരിക്കാവുന്ന പദ്ധതികളുടെ മൂലധന വിനിയോഗത്തിലേക്ക് പ്രയോജനപ്പെടുത്തണമെന്നും യോഗം ചൂണ്ടിക്കാട്ടി.

ഒരുവശത്ത് ധാരാളിത്തവും മറുവശത്ത് വരുമാനം വർധിപ്പിക്കാതെ അനിയന്ത്രിതമായി കടമെടുത്തും സാമ്പത്തിക പ്രതസന്ധിയിലേക്ക് വീണുപോയ ശ്രീലങ്ക, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളെ ഉദാഹരണമായി എടുത്തുകാട്ടിയായിരുന്നു കേന്ദ്ര സർക്കാർ വിഷയം അവതരിപ്പിച്ചത്.