ലോകത്തില്‍ ഏറ്റവുമധികം ശരാശരി ജോലി സമയമുള്ള രാജ്യങ്ങളുടെ പട്ടികയിൽ എട്ടാമത് ഇന്ത്യ

ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ പട്ടിക അനുസരിച്ച്‌ ലോകത്തില്‍ ഏറ്റവുമധികം ശരാശരി ജോലി സമയമുള്ള രാജ്യങ്ങള്‍ ഭൂട്ടാനും യുഎഇയും കോംഗോയുമാണ്‌. ആഴ്‌ചയില്‍ 54.4 മണിക്കൂറാണ്‌ ഭൂട്ടാനിലെ ശരാശരി ജോലി സമയം. യുഎഇയില്‍ ഇത്‌ 50.9 മണിക്കൂറും കോംഗോയില്‍ 48.6 മണിക്കൂറുമാണ്‌. 46.7 മണിക്കൂറുമായി പട്ടികയില്‍ എട്ടാം സ്ഥാനത്താണ്‌ ഇന്ത്യ. രാജ്യത്തെ തൊഴില്‍സേനയില്‍ 51 ശതമാനം പേര്‍ ആഴ്‌ചയില്‍ 49 മണിക്കൂറോ അതിലധികമോ ജോലി ചെയ്യുന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇക്കാര്യത്തില്‍ ഭൂട്ടാന്‌ പിന്നില്‍ രണ്ടാം സ്ഥാനത്താണ്‌ ഇന്ത്യ. ആഴ്‌ചയില്‍ ശരാശരി 48 മണിക്കൂര്‍ ജോലി സമയവുമായി ഖത്തര്‍ നാലാം സ്ഥാനത്തുണ്ട്‌. പട്ടികയില്‍ ആദ്യ പത്തില്‍ എട്ടും ഏഷ്യന്‍ രാജ്യങ്ങളാണെന്ന പ്രത്യേകതയുമുണ്ട്‌. 46.1 മണിക്കൂറുമായി 12-ാം സ്ഥാനത്താണ്‌ ചൈന. തെക്ക്‌ പടിഞ്ഞാറന്‍ പസഫിക്കിലെ ദ്വീപ്‌ രാജ്യമായ വനുവാതു ആണ്‌ പട്ടികയില്‍ അവസാനത്തേത്‌. ശരാശരി 24.7 മണിക്കൂര്‍ മാത്രമാണ്‌ ഇവിടുത്തെ ശരാശരി ജോലി സമയം. ആഴ്‌ചയില്‍ 49 മണിക്കൂറോ അതിലധികമോ ജോലി ചെയ്യുന്നവരാകട്ടെ നാല്‌ ശതമാനം മാത്രവും. യൂറോപ്യന്‍ രാജ്യങ്ങളായ നെതര്‍ലാന്‍ഡ്‌സ്‌ (31.6 മണിക്കൂര്‍), നോര്‍വെ (33.7 മണിക്കൂര്‍) എന്നിവയും താരതമ്യേന കുറഞ്ഞ ശരാശരി തൊഴില്‍ സമയമുള്ള രാജ്യങ്ങളാണ്‌.