ഭൂമിയും കെട്ടിടങ്ങളും വിറ്റ് പണം സമാഹരിക്കാനായി നീക്കം നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് എല്‍ഐസി

ഭൂമിയും കെട്ടിടങ്ങളും വിറ്റ് 700 കോടിയോളം ഡോളര്‍ (ഏകദേശം 58,400 കോടി രൂപ) സമാഹരിക്കാനായി നീക്കം നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (എല്‍ഐസി). മുംബൈയിലെ അടക്കം റിയല്‍ എസ്റ്റേറ്റ് സ്വത്തുക്കള്‍ വില്‍ക്കാന്‍ എല്‍ഐസി ശ്രമിക്കുകയാണെന്നും ഇതിനായിഉദ്യോഗസ്ഥതല സംഘത്തെ സജ്ജമാക്കിയെന്നും ഒരു ദേശീയ മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, ആസ്തികള്‍ വിറ്റ് പണമാക്കാനുള്ള ഒരു നീക്കവുമില്ലെന്നും റിപ്പോര്‍ട്ട് ശരിയല്ലെന്നും എല്‍ഐസി പ്രതികരിച്ചു.

എല്‍ഐസിയുടെ കൈവശം ഏകദേശം 60,000 കോടി രൂപ മതിക്കുന്ന പ്രീമിയം റിയല്‍ എസ്റ്റേറ്റ് സ്വത്തുക്കളുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഡല്‍ഹി കനോട്ട് പ്ലേസിലെ ജീവന്‍ ഭാരതി ബില്‍ഡിംഗ്, കൊല്‍ക്കത്ത ചിത്തരഞ്ജന്‍ അവന്യൂവിലെ എല്‍ഐസി ബില്‍ഡിംഗ്, മുംബൈ ഏഷ്യാറ്റിക് സൊസൈറ്റി, അക്ബറാലി മന്ദിരങ്ങള്‍ എന്നിവ അതിലുള്‍പ്പെടുന്നു. ഇവയുടെ യഥാര്‍ത്ഥ മൂല്യം റിപ്പോര്‍ട്ടില്‍ പറയുന്നതിന്‍റെ 5 മടങ്ങ് അധികമാണെന്ന വിലയിരുത്തലുമുണ്ട്.