കൊച്ചി ബിസിനസ് ജെറ്റ് ടെർമിനലിൽ ലാൻഡ് ചെയ്ത ബിസിനസ് ഫ്ലൈറ്റുകളുടെ  എണ്ണം 100 പിന്നിട്ടു

കഴിഞ്ഞവർഷം ഡിസംബർ 22 ന് തുറന്ന ജെറ്റ് ടെർമിനലിൽ ലാൻഡ് ചെയ്ത ബിസിനസ് ഫ്ലൈറ്റുകളുടെ  എണ്ണം 100 പിന്നിട്ടു. ഡിസംബറിൽ 39 വിമാനങ്ങളും  ജനുവരിയിൽ അൻപതെണ്ണവും  ലാൻഡ് ചെയ്തു.ഇന്ത്യയിൽ ബിസിനസ് ജെറ്റുകൾക്കു മാത്രമായി ടെർമിനൽ തുറക്കുന്ന നാലാമത്തെ വിമാനത്താവളമാണ് സിയാൽ.

ഡൽഹി,മുംബൈ,അഹമ്മദാബാദ് വിമാനത്താവളങ്ങളിലാണ് ബിസിനസ് ജെറ്റ് ടെർമിനിലുകൾ ഇപ്പോഴുള്ളത്.ലാൻഡിങ്ങിനും പാർക്കിങ്ങിനും നിലവിൽ ഫീസില്ല.കസ്റ്റമർ സർവീസിനാണ് തുക ഈടാക്കുന്നത്. 1 കോടി 10 ലക്ഷം രൂപയാണ് ജെറ്റ് ടെർമിനലിൽ നിന്ന് 2 മാസം കൊണ്ട്  സിയാലിനു ലഭിച്ച വരുമാനം.അടുത്തവർഷം 1000 ലാൻഡിങ്ങാണ്   പ്രതീക്ഷിക്കുന്നതെന്നും പ്രതിദിനം 5 ബിസിനസ് ജെറ്റുകളെങ്കിലും കൊച്ചിയിലെത്തുമെന്നും സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു.

കസ്റ്റംസ്,ഇമിഗ്രേഷൻ സംവിധാനത്തിനൊപ്പം പ്രീമിയം ഡ്യൂട്ടി പെയ്ഡ് ഷോപ്പും ബിസിനസ് ടെർമിനലിൽ തുറന്നു.8500 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയുള്ള പ്രീമിയം ബ്രാൻഡ് മദ്യങ്ങൾ ഇവിടെ ലഭിക്കും.5 പ്രീമിയം ലോഞ്ചുകളാണുള്ളത്. വിവിഐപികളെത്തിയാൽ യാത്രക്കാർക്ക് തടസ്സമുണ്ടാകാതെ അവരുടെ യാത്ര ക്രമീകരിക്കാനും ഇതുവഴി കഴിയും. വിദേശനാണയ എക്സ്ചേഞ്ച് കൗണ്ടറും തുടങ്ങി.സിയാലിലെ പഴയ ഡൊമസ്റ്റിക് ടെർമിനലിന്റെ ഡിപ്പാർച്ചിങ് ഏരിയയാണ് ബിസിനസ് ജെറ്റ് ടെർമിനലാക്കി മാറ്റിയത്.