തൊഴിലുറപ്പ് പദ്ധതി കുറ്റമറ്റ രീതിയിൽ നടപ്പാക്കാൻ 1000 കോടി രൂപ പ്രഖ്യാപിച്ച് കേരളം

തൊഴിലുറപ്പ് പദ്ധതിയുടെ കാര്യക്ഷമമായ നടപ്പാക്കലിന് 1000 കോടി രൂപ അധികമായി അനുവദിക്കുന്നതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ അവസാന ബജറ്റിലാണ് ഈ പ്രഖ്യാപനം. കേന്ദ്ര സർക്കാരിന്റെ നയങ്ങൾ പദ്ധതിക്ക്തി രിച്ചടിയായിക്കൊണ്ടിരിക്കുകയാണെങ്കിലും, തൊഴിലുറപ്പ് പദ്ധതി കുറ്റമറ്റ രീതിയിൽ കേരളത്തിൽ നടപ്പാക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. ഇതിന്റെ ഭാഗമായാണ് സംസ്ഥാന സർക്കാർ അധിക ധനവിനിയോഗം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലുറപ്പ് പദ്ധതി ഏറ്റവും മികച്ച രീതിയിൽ നടപ്പാക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളമെന്നും, കേന്ദ്രത്തിന്റെ പുതിയ ഇടപെടലുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ പദ്ധതിയുടെ കാര്യക്ഷമത ഉറപ്പാക്കാൻ അധിക ധനം അനിവാര്യമാണെന്നും കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി. സാധാരണ തൊഴിലാളികൾക്ക് തൊഴിൽ ദിനങ്ങളും വേതനവും ഉറപ്പാക്കുന്നതിൽ കേരളം രാജ്യത്തിന് മാതൃകയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം, കേന്ദ്ര സർക്കാർ കൊണ്ടുവന്ന തൊഴിലുറപ്പ് നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സർക്കാർ തുടക്കത്തിൽതന്നെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഭേദഗതിയിൽ ആശങ്ക പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. പുതിയ നിയമം സംസ്ഥാനങ്ങളുടെ സാമ്പത്തിക നിലയെ ഗുരുതരമായി ബാധിക്കുമെന്നും, ഇതുമൂലം കേരളത്തിന് പ്രതിവർഷം ഏകദേശം 3,500 കോടി രൂപയുടെ സാമ്പത്തിക നഷ്ടം ഉണ്ടാകുമെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ബിൽ നടപ്പാക്കുന്നതിൽ നിന്ന് കേന്ദ്രം പിന്മാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

നിലവിലുള്ള മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം, കൂലി ഇനത്തിലുള്ള മുഴുവൻ ചെലവും കേന്ദ്ര സർക്കാർ വഹിക്കുകയാണ്. എന്നാൽ പുതിയ ബില്ലിൽ കേന്ദ്രത്തിന്റെ കൂലി വിഹിതം 60 ശതമാനമായി കുറയ്ക്കുന്നുവെന്നും, ഇത് നിലവിലുള്ള സംവിധാനത്തെ ഗുരുതരമായി ബാധിക്കുന്നതാണെന്നും മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി. ഈ മാറ്റം കേരളത്തിന് മാത്രമായി വർഷംതോറും വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന ആശങ്കയും കത്തിൽ ഉൾപ്പെടുത്തിയിരുന്നു.