സഹകരണ ബാങ്കുകൾ പേരിനൊപ്പം ‘ബാങ്ക്’ എന്ന വാക്ക് ഉപയോഗിക്കരുത് എന്ന മുന്നറിയിപ്പുമായി വീണ്ടും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ.കരുവന്നൂർ ബാങ്കിലെ തട്ടിപ്പിനെ തുടർന്നുള്ള വിവാദങ്ങളിൽ നിന്നു സഹകരണ മേഖല കരകയറാൻ ശ്രമിക്കുന്നതിനിടെയാണ് റിസർവ് ബാങ്കിന്റെ പരസ്യം വീണ്ടും വന്നത്.
പേരിലെ ബാങ്ക് ഒഴിവാക്കണമെന്നു മുൻപ് റിസർവ് ബാങ്ക് ആവശ്യപ്പെട്ടതിനെതിരെ സംഘങ്ങൾ നൽകിയ ഹർജി ഇപ്പോൾ സുപ്രീംകോടതിയുടെ പരിഗണനയിലുമാണ്.സഹകരണ സംഘങ്ങൾക്ക് ‘ബാങ്ക്’, ‘ബാങ്കർ’, ‘ബാങ്കിങ്’ എന്ന വാക്കുകൾ അവരുടെ പേരുകളുടെ ഭാഗമായി ഉപയോഗിക്കാൻ പാടില്ലെന്നാണു പരസ്യത്തിൽ പറയുന്നത്. ഇവർക്ക് ബാങ്കിങ് ലൈസൻസ് നൽകിയിട്ടില്ല. ഇത്തരം സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങൾക്ക് ഡെപ്പോസിറ്റ് ഇൻഷുറൻസ് സ്കീം പ്രകാരമുള്ള നിക്ഷേപ സുരക്ഷ ലഭിക്കില്ല.
ഇവിടത്തെ നിക്ഷേപങ്ങൾക്കു സംസ്ഥാന സഹകരണ നിക്ഷേപ ഗാരന്റി ഫണ്ട് ബോർഡ് ആണു നിക്ഷേപ സുരക്ഷ ഉറപ്പാക്കുന്നത്. സുരക്ഷ ഇപ്പോൾ 5 ലക്ഷം രൂപയാക്കി ഉയർത്തിയിട്ടുമുണ്ട്. ദേശസാത്കൃത ബാങ്കുകളിലും 5 ലക്ഷം രൂപ വരെ മാത്രമേ നിക്ഷേപ സുരക്ഷയുള്ളൂ. നാമമാത്ര അംഗത്വമുള്ളവരുമായുള്ള ഇടപാട് കേരള സഹകരണ നിയമപ്രകാരം സാധുതയുള്ളതാണെന്ന് നേരത്തെ സുപ്രീംകോടതി വിധി നൽകിയതുമാണ്. അതിനാൽ റിസർവ് ബാങ്ക് പരസ്യം സഹകരണ സംഘങ്ങളെ സംബന്ധിച്ചു വലിയ പ്രതിസന്ധിയുണ്ടാക്കില്ലെന്നു സഹകാരികൾ പറയുന്നു.

