24,010 കോടി രൂപയുടെ വെട്ടിപ്പ് കണ്ടെത്തിയതായി കേന്ദ്ര ധനമന്ത്രി

രണ്ട് മാസം നീണ്ട പ്രത്യേക പരിശോധനയിൽ 21,791 വ്യാജ ജിഎസ്‌ടി രജിസ്‌ട്രേഷനുകളും 24,000 കോടി രൂപയുടെ നികുതി വെട്ടിപ്പും ജിഎസ്ടി ഉദ്യോഗസ്ഥർ കണ്ടെത്തിയതായി ധനമന്ത്രി നിർമ്മല സീതാരാമൻ. ജിഎസ്ടി രജിസ്ട്രേഷനുള്ള മൊത്തം 21,791 സ്ഥാപനങ്ങൾ (സംസ്ഥാന നികുതി അധികാരപരിധിയുമായി ബന്ധപ്പെട്ട 11,392 സ്ഥാപനങ്ങളും സിബിഐസി അധികാരപരിധിയുമായി ബന്ധപ്പെട്ട 10,399 സ്ഥാപനങ്ങളും) നിലവിലില്ലെന്ന് കണ്ടെത്തി. 24,010 കോടി രൂപയുടെ (സംസ്ഥാനം – 8,805 കോടി രൂപ, കേന്ദ്രം -2051 കോടി രൂപ ) നികുതി വെട്ടിപ്പ് കണ്ടെത്തിയെന്നും അവർ പറഞ്ഞു.

കേന്ദ്ര പരോക്ഷ നികുതി, കസ്റ്റംസ് ബോർഡ് (സിബിഐസി) എന്നിവ മെയ് 16 മുതൽ ആണ് വ്യാജ ജിഎസ്ടി രജിസ്ട്രേഷനുകൾക്കെതിരെ പ്രത്യേക പരിശോധന ആരംഭിച്ചത്. ആളുകള്‍ അറിയാതെ അവരുടെ രേഖകള്‍ ഉപയോഗിച്ച് വ്യാജ കമ്പനികള്‍ ഉപയോഗിച്ചാണ് പല തട്ടിപ്പുകളും നടത്തുന്നതെന്ന് ജിഎസ്ടി ഇന്‍റലിജന്‍സ് കണ്ടെത്തിയിട്ടുണ്ട്. ജോലി, കമ്മിഷന്‍ ഇടപാട്, ബാങ്ക് ലോണ്‍ എന്നിവ വാഗ്ദാനം ചെയ്താണ് രേഖകള്‍ സ്വന്തമാക്കുന്നത്. കെവൈസി രേഖകള്‍ നല്‍കിയ വ്യക്തികള്‍ക്ക് ഇടയ്ക്കിടെ പണം നല്‍കിയും അവരുടെ അറിവോടു കൂടിയും നികുതി വെട്ടിപ്പ് നടത്തുന്നുണ്ട്. സത്യസന്ധമായ നികുതിദായകരുടെ താൽപര്യം സംരക്ഷിക്കാനും നികുതിദായകർക്കുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനും നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അധികാര വിനിയോഗത്തിൽ ജാഗ്രതയും കരുതലും പാലിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.

ഒരു ഇ-കൊമേഴ്‌സ് ഓപ്പറേറ്റർ ഒരു സംസ്ഥാനത്തിലോ കേന്ദ്രഭരണ പ്രദേശത്തിലോ രജിസ്‌ട്രേഷനായി അപേക്ഷിക്കുമ്പോൾ, മറ്റൊരു സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന പ്രധാന ബിസിനസ്സ് സ്ഥലത്തിന്റെ വിശദാംശങ്ങൾ നൽകി രജിസ്‌ട്രേഷന് അപേക്ഷിക്കാമെന്ന് ധനമന്ത്രി പറഞ്ഞു.