താര്‍ മരുഭൂമിയില്‍ നിന്ന് റെക്കോര്‍ഡ് എണ്ണ ഉല്‍പ്പാദനം; ഇന്ത്യക്ക് വലിയ നേട്ടം

ഗള്‍ഫ് മേഖലയിലെ അമേരിക്ക–ഇറാന്‍ സംഘര്‍ഷങ്ങള്‍ ആഗോള എണ്ണ വിപണിയെ ബാധിക്കുന്ന സാഹചര്യത്തില്‍, ആഭ്യന്തര ഉല്‍പ്പാദനത്തില്‍ ഇന്ത്യ നിര്‍ണായക മുന്നേറ്റം കൈവരിച്ചു. രാജസ്ഥാനിലെ താര്‍ മരുഭൂമിയില്‍ നിന്ന് റെക്കോര്‍ഡ് അളവില്‍ അസംസ്‌കൃത എണ്ണ വേര്‍തിരിച്ചെടുക്കാന്‍ പൊതുമേഖലാ സ്ഥാപനമായ ഓയില്‍ ഇന്ത്യ ലിമിറ്റഡ് സാധിച്ചു. ജയ്‌സാല്‍മീര്‍ മേഖലയിലെ ജോധ്പൂര്‍ സാന്‍ഡ്സ്റ്റോണ്‍ മേഖലയിലാണ് ഇപ്പോള്‍ പ്രതിദിനം 1,202 ബാരല്‍ എണ്ണ ഉല്‍പ്പാദനം—കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഉല്‍പ്പാദനത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായത്. 705 ബാരലില്‍ നിന്ന് 1,202 ബാരലായി ഉയര്‍ന്നത് ഏകദേശം 70 ശതമാനം വളര്‍ച്ചയെയാണ് സൂചിപ്പിക്കുന്നത്. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ആകെ ഉല്‍പ്പാദനം 43,773 മെട്രിക് ടണ്ണായി ഉയര്‍ന്നു, മുന്‍വര്‍ഷം ഇത് 32,787 മെട്രിക് ടണ്ണായിരുന്നു. മരുഭൂമിയില്‍ നിന്ന് ടാങ്കറുകള്‍ വഴി ഗുജറാത്തിലെ മെഹ്‌സാനയിലെ ഒഎന്‍ജിസി പ്ലാന്റുകളിലേക്ക് എണ്ണ എത്തിക്കുകയും, അവിടെ നിന്ന് പൈപ്പ്‌ലൈന്‍ വഴി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ കൊയാലി റിഫൈനറിയിലേക്ക് ശുദ്ധീകരണത്തിനായി മാറ്റുകയും ചെയ്യുന്നു.രാജസ്ഥാനിലെ ബഗേവാല എണ്ണപ്പാടം ഇന്ത്യയിലെ അപൂര്‍വ്വ എണ്ണ നിക്ഷേപ കേന്ദ്രങ്ങളിലൊന്നാണ്. ഇവിടെ ലഭിക്കുന്ന കട്ടിയേറിയ അസംസ്‌കൃത എണ്ണ സാധാരണ രീതിയില്‍ വേര്‍തിരിച്ചെടുക്കാന്‍ പ്രയാസമായിരുന്നു. എന്നാല്‍ ‘സൈക്ലിക് സ്റ്റീം സ്റ്റിമുലേഷന്‍’ എന്ന ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ നേട്ടം കൈവരിച്ചത്. ഭൂമിക്കടിയിലെ പാറകളിലേക്ക് നീരാവി കടത്തി എണ്ണയുടെ കട്ടികുറച്ച് പുറത്തെടുക്കുന്ന രീതിയാണ് ഇത്. 1991ല്‍ കണ്ടെത്തിയ ഈ നിക്ഷേപത്തില്‍ 30 വര്‍ഷത്തിന് ശേഷമാണ് സാങ്കേതികവിദ്യ വിജയകരമായി പ്രയോഗിക്കുന്നത്.

കഴിഞ്ഞ വര്‍ഷം 9 കിണറുകളായിരുന്നത് ഇത്തവണ 13 ആയി വര്‍ധിപ്പിച്ചു. കൂടാതെ ‘ഫിഷ്‌ബോണ്‍ ഡ്രില്ലിംഗ്’ ഉള്‍പ്പെടെയുള്ള പുതിയ രീതികളും പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്നു. ഇലക്ട്രിക് ഹീറ്ററുകളും വാക്വം ഇന്‍സുലേറ്റഡ് ട്യൂബുകളും ഉപയോഗിച്ച് കടുത്ത ചൂടുള്ള മരുഭൂമിയിലും കാര്യക്ഷമമായി എണ്ണ ഉല്‍പ്പാദനം നടത്തുന്നതും ശ്രദ്ധേയമാണ്.