ഡിജിറ്റല്‍ റീമാസ്റ്ററിംഗ് നടത്തിയ ‘സ്‍ഫടികം 4കെ ‘ കേരളത്തില്‍ 145 സ്ക്രീനുകളില്‍

ഡിജിറ്റല്‍ റീമാസ്റ്ററിംഗ് നടത്തിയ ഒരു മലയാള ചിത്രം ആദ്യമായി വലിയ സ്ക്രീന്‍ കൌണ്ടോടെ ഇന്നു മുതൽ തിയറ്ററുകളില്‍ എത്തുകയാണ്.

ഭദ്രന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ 1995 ല്‍ പുറത്തെത്തിയ ചിത്രം മലയാളികളുടെ എക്കാലത്തെയും പ്രിയ സിനിമകളില്‍ ഒന്നാണ്. പില്‍ക്കാലത്ത് കള്‍ട്ട് പദവി തന്നെ നേടിയിട്ടുള്ള സ്ഫടികം ഏറ്റവും കൂടുതല്‍ തവണ ടെലിവിഷന്‍ ചാനലുകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രം കൂടിയാണ്. ടെലിവിഷന്‍ പ്രദര്‍ശനങ്ങളിലെ റേറ്റിംഗില്‍ ഇക്കാലത്ത് പോലും മിനിമം ഗ്യാരന്‍റി ഉറപ്പിക്കാന്‍ സാധിക്കുന്നു എന്നത് ഈ ചിത്രത്തിന്‍റെ സമാനതകളില്ലാത്ത ജനപ്രീതിയുടെ തെളിവാണ്. ഇപ്പോഴിതാ 4കെ, ഡോള്‍ബി അറ്റ്മോസ് അപ്ഡേഷനോടെ എത്തുന്ന ചിത്രത്തിന്‍റെ റിലീസ് ഇന്നാണ്. കേരളത്തില്‍ വൈഡ് റിലീസ് ആണ് ചിത്രത്തിന്. 145 സ്ക്രീനുകളിലാണ് പ്രദര്‍ശനം

ആദ്യ പതിപ്പിനേക്കാള്‍ എട്ടര മിനിറ്റ് ദൈര്‍ഘ്യം കൂടുതലുണ്ട് നാളെ എത്തുന്ന പതിപ്പിന്. “ഡോള്‍ബി സാങ്കേതിക വിദ്യയില്‍ കൂടുതല്‍ മിഴിവേകാന്‍ കൂടുതല്‍ ഷോട്ടുകള്‍ സ്ഫടികത്തില്‍ ചേര്‍ത്തിട്ടുണ്ട്. എട്ടര മിനിറ്റ് ദൈര്‍ഘ്യം കൂടിയ സ്ഫടികമാണ് ഇനി കാണാന്‍ പോകുന്നത്. അതിനായി എട്ട് ദിവസത്തോളം ആര്‍ട്ടിസ്റ്റുകള്‍ ഇല്ലാതെ ഷൂട്ടിം​ഗ് നടത്തി. ഏകദേശം രണ്ട് കോടി രൂപയോളം ചെലവിട്ടാണ് വീണ്ടും സ്ഫടികം തിയറ്ററുകളില്‍ എത്തിക്കുന്നത്“, ഒരു അഭിമുഖത്തില്‍ ഭദ്രന്‍ പറഞ്ഞിരുന്നു