ഡയമണ്ട് വില്‍പനയില്‍ ആഗോളതലത്തില്‍ കുത്തനെ ഇടിവെന്ന് കണക്കുകള്‍.

കോവിഡിന് ശേഷം ഡയമണ്ട് വില്‍പനയില്‍ ആഗോളതലത്തില്‍ കുത്തനെ ഇടിവെന്ന് കണക്കുകള്‍. ഡിമാന്‍റ് കുറഞ്ഞതോടെ ഡയമണ്ടിന്‍റെ വിലയിലും ഇടിവ് രേഖപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഡയമണ്ട് വിലയില്‍ ഈ സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം പാദത്തില്‍ 18 ശതമാനം കുറവാണ് ഉണ്ടായത്.

2021ലും 2022ലും ഡയമണ്ട് ആഭരണങ്ങള്‍ക്കുള്ള ഡിമാന്‍റ് സര്‍വകാല റെക്കോര്‍ഡിലായിരുന്നു. കോവിഡ് ഭീഷണി ഒഴിഞ്ഞതിന് ശേഷം യാത്രയ്ക്കും വ്യത്യസ്തമായ ഭക്ഷ്യവിഭവങ്ങള്‍ ആസ്വദിക്കുന്നതിനുമാണ് ആളുകള്‍ കൂടുതല്‍ പ്രധാന്യം നല്‍കുന്നതെന്ന് സിംനിസ്കി ഗ്ലോബല്‍ റഫ് ഡയമണ്ട് സൂചികയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

വില്‍പനയില്‍ വലിയ കുറവുണ്ടായതോടെയാണ് കഴിഞ്ഞ മാസം അവസാനത്തോടെ റഫ് ഡയമണ്ടിന്‍റെ ഇറക്കുമതി രണ്ട് മാസത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ വ്യാപാരികളുടെ കൂട്ടായ്മ തീരുമാനിച്ചിരുന്നു. ഒക്ടോബര്‍ 15 മുതല്‍ ഡിസംബര്‍ 15 വരെയാണ് ഇറക്കുമതി നിര്‍ത്തിവച്ചിരിക്കുന്നത്. പോളിഷ് ചെയ്ത ഡയമണ്ട് ആഭരണങ്ങളുടെ വില്‍പന അമേരിക്കയില്‍ കുത്തനെ കുറഞ്ഞതും ചൈനയിലെ സാമ്പത്തിക പ്രതിസന്ധിയും ഡയമണ്ട് വ്യാപാര മേഖലയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ജനവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ നിന്നും ഡയമണ്ട് ആഭരണങ്ങളുടെ കയറ്റുമതിയില്‍ 25 ശതമാനത്തിന്‍റെ കുറവുണ്ടായിട്ടുണ്ട്. റഫ് ഡയമണ്ട് ഇറക്കുമതി ചെയ്ത് അത് പോളിഷ് ചെയ്തതിന് ശേഷം കയറ്റുമതി ചെയ്യുന്ന ഇടപാടുകളുടെ 90 ശതമാനവും ഇന്ത്യയിലാണ് നടക്കുന്നത്.

കടുത്ത പ്രതിസന്ധിക്ക് ഈ വര്‍ഷം അവസാനത്തോടെ നേരിയ ആശ്വാസം ലഭിക്കുമെന്നാണ് പ്രതീക്ഷ. ക്രിസ്മസ്, വാലന്‍റൈന്‍ ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് വില്‍പന കൂടാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.