കോൺഗ്രസും സിപിഎമ്മും യോജിച്ചു മത്സരിക്കുന്ന ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിൽ പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുമെന്നതാണ് അവരുടെ വാഗ്ദാനം. സംസ്ഥാന നേതാക്കൾ തമ്മിൽ തർക്കം കൊഴുക്കുന്നതിനിടെ പ്രചാരണത്തിനെത്തിയ കേന്ദ്രമന്ത്രി രാജ്നാഥ്സിങ്ങിന്റെ ചോദ്യത്തോടെയാണ് വാദപ്രതിവാദങ്ങൾക്ക് ചൂടുപിടിച്ചത്. കേരളത്തിൽ പങ്കാളിത്ത പെൻഷൻ പിൻവലിക്കാൻ സർക്കാർ തയ്യാറാണോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം
കേരളത്തിലെ സ്ഥിതി
സംസ്ഥാനത്ത് 2013 മുതലാണ് പങ്കാളിത്ത പെൻഷൻ നടപ്പിലാക്കിയത്. നിലവിലെ ജീവനക്കാരിൽ ഏകദേശം മൂന്നിൽ ഒന്നുപേർ പങ്കാളിത്ത പെൻഷൻ പദ്ധതിക്കു കീഴിലാണ്. പ്രതിമാസ ശമ്പളവും ക്ഷാമബത്തയും അടങ്ങുന്ന തുകയുടെ പത്തു ശതമാനമാണ് ജീവനക്കാർ പെൻഷൻ അക്കൗണ്ടിലേക്ക് നൽകുന്നത്. പങ്കാളിത്ത പെൻഷൻ ഉപേക്ഷിക്കാനുള്ള സാധ്യതകളെക്കുറിച്ചു പഠിച്ച് റിപ്പോർട്ടു സമർപ്പിക്കാൻ 2018 ൽ ഒരു സമിതിയെ സർക്കാർ നിയോഗിച്ചിരുന്നു. 2021 ഏപ്രിൽ 30 ന് സമിതി റിപ്പോർട്ടു സമർപ്പിച്ചെങ്കിലും അതു പുറത്തുവിടാൻ സർക്കാർ തയ്യാറായിട്ടില്ല.
പങ്കാളിത്ത പെൻഷൻ ഉപേക്ഷിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനസ്ഥാപിക്കാൻ കേരളത്തിനു മുന്നിലുള്ള വെല്ലുവിളികൾ ഏറെയാണ്. പി.എഫ്.ആർ.ഡി.എയിലേക്ക് കൈമാറിയ പണം തിരികെ ലഭിക്കില്ല എന്നുള്ളതാണ് പ്രധാന തടസ്സമായി ചൂണ്ടിക്കാട്ടുന്നത്. പദ്ധതിയിൽ നിന്നു പിന്മാറുമ്പോൾ ജീവനക്കാർ അടച്ച തുക എങ്ങനെ തിരികെ നൽകുമെന്നാണ് സർക്കാർ ആലോചിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന സർക്കാറിന് ഇപ്പോഴത്തെ അവസ്ഥയിൽ ഇത് ഭാരിച്ച ബാധ്യതയായി മാറും. പെൻഷൻ പ്രായത്തിൽ മാറ്റം വേണ്ടി വരുമെന്നതാണ് മറ്റൊരു പ്രശ്നം. പങ്കാളിത്ത പെൻഷൻ പദ്ധതിയിലുള്ളവരുടെ വിരമിക്കൽ പ്രായം 60 വയസ്സാണ്. മറ്റുള്ളവരുടേത് 56 ഉം. പെൻഷൻ പ്രായത്തിൽ ഏകീകരണം കൊണ്ടു വരികയെന്നതും ബുദ്ധിമുട്ടാകും. ഇതിനിടെ പെൻഷൻ പറ്റിയ പങ്കാളിത്ത പെൻഷൻകാർക്ക് എങ്ങനെ ആനുകൂല്യങ്ങൾ നൽകുമെന്ന മറ്റൊരു ചോദ്യവുമുണ്ട്. പങ്കാളിത്ത പെൻഷൻ പിൻവലിക്കുന്ന കാര്യത്തിൽ പെട്ടെന്നൊരു തീരുമാനം സർക്കാരിൽ നിന്ന് പ്രതീക്ഷിക്കാനാവില്ല. സമിതിയുടെ പഠന റിപ്പോർട്ട് സർക്കാറിന്റെ പരിഗണനയിലാണെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ വ്യക്തമാക്കിയിട്ടുണ്ട്. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുന്നതിന് നിയമതടസ്സമില്ലെന്നാണ് വിദഗ്ധ സമിതിയുടെ റിപ്പോർട്ടിലും ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

