കേരളത്തിന്റെ ജിഎസ്ടി;ആവശ്യമായ രേഖകൾ സമർപ്പിക്കുന്നതിനനുസരിച്ച് കുടിശിക നൽകും

സംസ്ഥാനത്തിന് നൽകാനുള്ള ജിഎസ്ടി നഷ്ട പരിഹാര തുക ആവശ്യമായ രേഖകൾ ലഭിക്കുന്നതിന് അനുസരിച്ച് നൽകുമെന്ന് കേന്ദ്ര ധനമന്തി നിർമ്മല സീതാരാമൻ. ലോക്‌സഭയിൽ ശശി തരൂർ എംപിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു കേന്ദ്ര ധനമന്ത്രി. 

718 .49 കോടിയാണ് ജൂൺ വരെയുള്ള ജിഎസ്ടി നഷ്ട പരിഹാരം. പരിഹരിക്കാവുന്ന പ്രശ്നമാണെന്നും ആവശ്യമായ രേഖകൾ സമർപ്പിക്കുന്നതിനനുസരിച്ച് കുടിശിക നൽകുമെന്നും നിർമ്മല സീതാരാമൻ പറഞ്ഞു. സംസ്ഥാനങ്ങൾക്ക് 17,000 കോടി ജിഎസ്ടി നഷ്ട പരിഹാരം നവംബർ 25 ന് കേന്ദ്രം അനുവദിച്ചിരുന്നു. ചരക്ക് സേവന നികുതി നടപ്പാക്കിയത് മൂലമുള്ള വരുമാന നഷ്ടം പരിഹരിക്കുന്നതിനായാണ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി കേന്ദ്ര സർക്കാർ 17,000 കോടി രൂപ അനുവദിച്ചത്. 2022 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കുടിശ്ശിക തുകയാണ് കേന്ദ്രം അനുവദിച്ചത്. ജി എസ് ടി നഷ്ടപരിഹാര കുടിശ്ശിക അടക്കമുള്ളവ നൽകണമെന്ന് കേന്ദ്ര ധനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ നേരത്തെ കേരളം ആവശ്യപ്പെട്ടിരുന്നു.നടപ്പ് സാമ്പത്തിക വർഷത്തിൽ ആകെ 1,15,662 കോടി രൂപയാണ് ജിഎസ്ടി നഷ്ട പരിഹാരമായി അനുവദിച്ചതെന്നും കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു.