കേന്ദ്ര പദ്ധതികള്‍ അറിയിക്കാൻ ചാറ്റ് ജിപിടിയെ ഉപയോഗപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം

എഐ ചാറ്റ് സംവിധാനം ചാറ്റ് ജിപിടിയെ ഉപയോഗപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം ആരംഭിച്ചതായി റിപ്പോര്‍ട്ട്. കേന്ദ്ര ഇലക്ട്രോണിക് ആന്‍റ് ഐടി വകുപ്പാണ് ഇത്തരത്തില്‍ ചാറ്റ് ജിപിടി സംവിധാനം ഉപയോഗപ്പെടുത്തി സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് ജനങ്ങള്‍ വിവരം നല്‍കാന്‍ സാധിക്കുന്ന സംവിധാനം വികസിപ്പിക്കുന്നത്. 

ഭാഷിണി എന്ന് വിളിക്കപ്പെടുന്ന ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയത്തിന്‍റെ കീഴിലുള്ള  ടീം നിലവിൽ വാട്ട്‌സ്ആപ്പിനായി ഒരു ചാറ്റ്ബോട്ട് വികസിപ്പിക്കുന്നു എന്നാണ് വിവരം. ജനങ്ങളുടെ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നല്‍കാന്‍ ഈ സംവിധാനം ചാറ്റ് ജിപിടിയില്‍ നിന്നുള്ള ഡാറ്റ ഉപയോഗിക്കും. 

ഗ്രാമീണരായ പലര്‍ക്കും ചിലപ്പോള്‍ ഈ ചാറ്റ്ബോട്ടില്‍ ടൈപ്പ് ചെയ്യാന്‍ സാധിക്കില്ല. ഇത്തരം അവസരത്തില്‍ വോയിസ് നോട്ടായി അവരുടെ സംശയങ്ങള്‍ ചോദിക്കാനും ഈ സംവിധാനത്തില് സാഘിക്കും. അതായത്  ചാറ്റ്‌ബോട്ടിലേക്ക് അഭ്യർത്ഥനകൾ നടത്താൻ വോയ്‌സായും നല്‍കാം. ഇത്തരം ചോദ്യങ്ങളോട് ഈ ചാറ്റ് ബോട്ട് ശബ്ദത്തില്‍ തന്നെ തിരിച്ചും മറുപടി നല്‍കാന്‍ പ്രാപ്തമാണ് എന്നാണ് റിപ്പോര്‍ട്ട്. 

ഈ വർഷം ആദ്യം ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ മൈക്രോസോഫ്റ്റിന്റെ സിഇഒ സത്യ നാദെല്ലയ്ക്ക് ഈ ബോട്ടിന്റെ ഒരു മാതൃക പ്രവര്‍ത്തിച്ച് കാണിച്ചുവെന്നാണ് മുതിർന്ന ഒരു സർക്കാർ ഉദ്യോഗസ്ഥന്‍ ഒരു ദേശിയ മാധ്യമത്തോട് അവകാശപ്പെട്ടത്. ചാറ്റ്ബോട്ട് ചില മാധ്യമങ്ങള്‍ക്ക് വേണ്ടി അടുത്തിടെ പ്രദർശിപ്പിച്ചിരുന്നു. പ്രധാനമന്ത്രി ആവാസ് യോജനയുമായി ബന്ധപ്പെട്ട ചോദ്യത്തിന് കൃത്യമായി വോയ്‌സിലൂടെ ഉത്തരം നല്‍കിയെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്

നിലവിൽ ഈ ചാറ്റ്ബോട്ട് വിവിധ ഘട്ടങ്ങളില്‍ പരീക്ഷണത്തിലാണ്. സർക്കാർ പദ്ധതികളെയും സബ്‌സിഡികളെയും ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ഇന്ത്യയിലെ ഗ്രാമീണരും, കാർഷികരുമാണ് അതിനാല്‍ തന്നെ അവരുടെ ഭാഷ ഉപയോഗ രീതികളെ സൂക്ഷ്മമായി മനസിലാക്കിയാണ് ഈ എഐ മോഡല്‍ ടെസ്റ്റ് നടത്തുന്നത് എന്നാണ് വിവരം.