കേന്ദ്രത്തിന്റെ ‘അസ്ത്ര്’ സിം കാർഡ് വേട്ടയിൽ കേരളത്തിൽ റദ്ദാക്കിയത് 9,606 സിം

കേന്ദ്രത്തിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത വ്യാജ സിം കാർഡ് വേട്ടയിൽ രാജ്യമാകെ 36.61 ലക്ഷം സിം കാർഡുകളാണ് 2022ന് ശേഷം റദ്ദാക്കിയതെന്ന് ടെലികോം വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. സൈബർ തട്ടിപ്പുകൾക്കാണ് ഈ സിം കാർഡുകൾ ഉപയോഗിക്കുന്നത്.

ഇത്തരത്തിൽ കേരളത്തിൽ റദ്ദാക്കിയത് 9,606 സിം കാർഡുകൾ. കേരളത്തിൽ സംശയാസ്പദമായി റിപ്പോർട്ട് ചെയ്ത 11,462 സിം കാർഡുകളിൽ നിന്നാണ് 9,606 എണ്ണം റദ്ദാക്കിയത്. ആകെ 3.56 കോടി സിം കാർഡുകളുടെ വിവരങ്ങളാണ് കേരളത്തിൽ അസ്ത്ര് പരിശോധിച്ചത്. വ്യാജ സിം കാർഡ് വിറ്റ 7 സ്ഥാപനങ്ങളെ (പോയിന്റ് ഓഫ് സെയിൽ) കരിമ്പട്ടികയിൽപ്പെടുത്തി.മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ വ്യാജ സിം കാർഡുകളുടെ എണ്ണം കുറവാണ്.

ഒരേ വ്യക്തി പലതരത്തിലുള്ള വ്യാജ വിവരങ്ങളും രേഖകളും നൽകി വാങ്ങിയ സിം കാർഡുകളാണ് ടെലികോം വകുപ്പിന്റെ ‘അസ്ത്ര്’ (ASTR) എന്ന എഐ സംവിധാനത്തിലൂടെ ബ്ലോക് ചെയ്തത്. ഇതിനായി 87 കോടി സിം കാർഡുകളുടെ വിവരങ്ങൾ ഈ സോഫ്റ്റ്‍വെയർ പരിശോധിച്ചു. ഒരു വ്യക്തി വിവിധ പേരുകളിൽ 6,800 സിം കാർഡുകൾ എടുത്തത് അസ്ത്ര് വഴി കണ്ടെത്തിയതായി ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. മറ്റൊരു വ്യക്തി എടുത്ത സിം കാർഡുകളുടെ എണ്ണം 5,300.സൈബർ തട്ടിപ്പുകൾക്കു വ്യാജ സിം കാർഡുകൾ ഉപയോഗിക്കുന്നതിനു മുൻപ് തന്നെ അവ കണ്ടെത്തി തടയാനാണ് ഈ സംവിധാനം രൂപകൽപന ചെയ്തതെന്ന് ഇതിന്റെ ശിൽപികളിലൊരാളായ ടെലികോം വകുപ്പ് അഡീഷനൽ ഡയറക്ടർ പറഞ്ഞു.

സിം എടുക്കാനായി ഉപയോക്താക്കൾ ടെലികോം കമ്പനികൾക്ക് നൽകുന്ന ചിത്രങ്ങൾ മുഴുവനായി പരിശോധിച്ചാണ് അസ്ത്ര് പ്രവർത്തിക്കുന്നത്. ഈ ചിത്രങ്ങൾ എഐ സംവിധാനം ഉപയോഗിച്ച് പരിശോധിച്ച് സാമ്യമുള്ളവ ഒരുമിച്ച് ലിസ്റ്റ് ചെയ്യും. മുഖങ്ങൾ തമ്മിൽ കുറഞ്ഞത് 97.5% സാമ്യമുണ്ടായിരിക്കണം. ഒരു ചിത്രം നൽകിയാൽ ഒരുകോടി ചിത്രങ്ങളിൽ നിന്ന് 10 സെക്കൻഡ് കൊണ്ട് അതുമായി സാമ്യമുള്ള എല്ലാ മുഖങ്ങളും കണ്ടെത്തും.ഇവയുടെ കെവൈസി രേഖകളും പേരും ഒത്തുനോക്കി വ്യത്യാസങ്ങൾ കണ്ടെത്തും. മിക്കതിലും പേരുകളും വിവരങ്ങളും വ്യത്യസ്തമായിരിക്കും. ഇവ സൂക്ഷ്മ പരിശോധനയ്ക്കു ശേഷം റദ്ദാക്കും.