ഓൺലൈൻ പണമിടപാട് അക്കൗണ്ടുകളിൽ വിവരങ്ങൾ മാറ്റുമ്പോൾ ഇനി തടസ്സം നേരിടാം

ഓൺലൈൻ തട്ടിപ്പുകളുടെ കാലത്ത് പണമിടപാടുകൾ സുരക്ഷിതമാക്കാനായി ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്ഫോമുകൾക്കാ‌യി കരട് സർക്കുലർ റിസർവ് ബാങ്ക് പ്രസിദ്ധീകരിച്ചു.‌ ഓൺലൈൻ പണമിടപാട് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന ഇമെയിൽ വിലാസം, ഫോൺ നമ്പർ എന്നിവ മാറ്റിയാൽ മുൻകരുതലെന്ന നിലയിൽ അടുത്ത 12 മണിക്കൂർ ഇടപാടുകൾ അനുവദിച്ചേക്കില്ല. 2024 ഏപ്രിൽ 1 മുതൽ ഇത് നടപ്പാക്കും.

‌സൈബർ തട്ടിപ്പിലൂ‌ടെ ഓൺലൈൻ പേയ്മെന്റ് പ്ലാറ്റ്ഫോമുകളിൽ നിലവിലുള്ള മൊബൈൽ നമ്പറും ഇമെയിൽ വിലാസവും മാറ്റി സാധാരണക്കാരുടെ അക്കൗണ്ടുകൾ തട്ടിയെടുക്കുന്നതായി പരാതികൾ ഉയർന്നിരുന്നു. അബദ്ധവശാൽ അക്കൗണ്ട് കൈമറിഞ്ഞുപോയാലും ഉട‌നടി പണമിടപാട് ന‌ടക്കുന്നതു തടയാനും, ഉപയോക്താവിന് പരാതിപ്പെടാനും ഈ വ്യവസ്ഥ സഹായിക്കും.

മറ്റ് വ്യവസ്ഥകൾ

∙ പ്രീപെയ്ഡ്/ഗിഫ്റ്റ് കാർഡുകൾ, വോലറ്റുകൾ എന്നിവയിൽ പണം ലോഡ് ചെയ്ത ശേഷം നിശ്ചിത കൂളിങ് സമയം കഴിഞ്ഞു മാത്രമേ അവ കൈമാറ്റം ചെയ്യാൻ അനുവദിക്കാവൂ.

∙ പ്രീപെയ്ഡ് പേയ്മെന്റ് സേവനദാതാക്കൾ ഒടിപി അടക്കമുള്ള പണമിടപാട് എസ്എംഎസുകൾ പ്രാദേശിക ഭാഷകളിൽ നൽകണം.

∙ കാർഡുകളുമായി ബന്ധപ്പെട്ടു സംശയകരമായ ഇടപാടു നടന്നാൽ ഉപയോക്താവിനെ അറിയിക്കാൻ 24 മണിക്കൂറും സംവിധാനം വേണം.

∙ ‌കാർഡ് ഉടമകളു‌ടെ വിവരങ്ങൾ മറ്റാർക്കും പ്രാപ്യമാകാത്ത തരത്തിൽ എൻക്രിപ്റ്റ് ചെ‌യ്ത് സൂക്ഷിക്കണം.

∙ ഒ‌ടിപി എസ് എംഎസുകൾ അയയ്ക്കുമ്പോൾ ഒടിപി നമ്പർ മെസേജിന്റെ അവസാനമായിരിക്കണം. ഏത് ഇടപാടിന്റേതാണ് ഒടിപിയെന്നും വ്യക്തമാക്കണം.

∙ പണമിടപാട് കഴിയുമ്പോൾ അയയ്ക്കുന്ന എസ്എംഎസിൽ പണം ഈടാക്കിയത് ആരെന്ന് (മർച്ചന്റ്) വ്യക്തമാക്കണം. പേയ്മെന്റ് ഗേറ്റ്‍വേയുടെ (ഉദാ:റേസർപേ) പേര് നൽകുന്ന രീതി പറ്റില്ല. മറ്റൊരു അക്കൗണ്ടിലേക്ക് പണമ‌യച്ചാൽ എസ്എംഎസിൽ പണം ലഭിച്ച വ്യക്തിയുടെ പേരുണ്ടായിരിക്കണം.

∙ പേയ്മെന്റ് ആപ്പുകളിൽ പലതവണ തെറ്റായ വിവരങ്ങൾ നൽകി ലോഗിൻ ചെയ്യാൻ ശ്രമിക്കുന്നത് തട‌‌യാൻ പരിധി വയ്ക്കണം. ഇതിനു ശേഷം സേവനം ബ്ലോക് ആകണം. തെറ്റായ ലോഗിൻ ശ്രമങ്ങളുണ്ടായാൽ അക്കൗണ്ട് ഉടമയെ അറിയിക്കണം.