ദേശീയപാതകളിലെ ടോൾ പ്ലാസകളിൽ വാഹനങ്ങൾ കാത്തുനിൽക്കുന്ന സാഹചര്യം 2026 അവസാനത്തോടെ പൂർണമായും അവസാനിപ്പിക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. എഐ അടിസ്ഥാനമാക്കിയുള്ള ടോൾ ശേഖരണ സംവിധാനം രാജ്യവ്യാപകമായി നടപ്പാക്കുമെന്ന് അദ്ദേഹം രാജ്യസഭയെ അറിയിച്ചു.
മൾട്ടി ലെയ്ൻ ഫ്രീ ഫ്ലോ (എംഎൽഎഫ്എഫ്) ടോൾ സിസ്റ്റവും എഐ അധിഷ്ഠിത ഹൈവേ മാനേജ്മെന്റ് സംവിധാനവുമാണ് ഇതിനായി ഒരുക്കുന്നത്. രാജ്യത്ത് പത്ത് കേന്ദ്രങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ ഈ സംവിധാനം എല്ലാ ദേശീയപാതകളിലേക്കും വ്യാപിപ്പിക്കും.മുൻപ് ടോൾ അടയ്ക്കാൻ വാഹനങ്ങൾ 3 മുതൽ 10 മിനിറ്റ് വരെ നിർത്തിയിടേണ്ടി വന്നിരുന്നു. ഫാസ്ടാഗ് നടപ്പാക്കിയതോടെ ഇത് ഒരു മിനിറ്റിൽ താഴെയാക്കി കുറയ്ക്കാൻ സാധിച്ചു. ഇതിലൂടെ കേന്ദ്ര സർക്കാരിന്റെ വരുമാനം ഏകദേശം 5000 കോടി രൂപ വർധിച്ചതായും മന്ത്രി പറഞ്ഞു. എംഎൽഎഫ്എഫ് സംവിധാനം നടപ്പാകുന്നതോടെ മണിക്കൂറിൽ 80 കിലോമീറ്റർ വേഗത്തിൽ പോലും വാഹനങ്ങൾ തടസ്സമില്ലാതെ ടോൾ പോയിന്റുകൾ കടന്നുപോകാൻ കഴിയും.
ജിപിഎസ് സംവിധാനങ്ങളും ഓട്ടമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (എഎൻപിആർ) ക്യാമറകളും ഉപയോഗിച്ച് എഐ സഹായത്തോടെയാണ് ടോൾ കണക്കാക്കുക. നാഷണൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) വികസിപ്പിച്ച നാഷണൽ ഇലക്ട്രോണിക് ടോൾ കലക്ഷൻ (എൻഇടിസി) സംവിധാനം വഴി ഫാസ്ടാഗിൽ നിന്നായിരിക്കും തുക ഈടാക്കുക.
ടോൾ പ്ലാസകളിൽ വാഹനം നിർത്തുന്നത് മൂലം പ്രതിവർഷം 1500 കോടി രൂപയുടെ ഇന്ധനനഷ്ടം ഉണ്ടായിരുന്നുവെന്നും, പുതിയ സംവിധാനത്തിലൂടെ ഇത് ഒഴിവാക്കാനാകുമെന്നും ഗഡ്കരി വ്യക്തമാക്കി. ടോൾ ശേഖരണം കൂടുതൽ കാര്യക്ഷമമാകുന്നതോടെ കേന്ദ്ര സർക്കാരിന് ഏകദേശം 6000 കോടി രൂപയുടെ അധികവരുമാനം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
