താരസംഘടനയായ അമ്മയുടെ ജനറൽ ബോഡി യോഗത്തിന്റെ തീയതി മുൻകൂട്ടി അറിയിച്ചിട്ടും അഞ്ചോളം സിനിമകളുടെ ഷൂട്ടിംഗ് നടത്തിയിൽ ഭാരവാഹികൾക്ക് പ്രതിഷേധം. പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ ഫോണിൽ വിളിച്ച് അമ്മ ഭാരവാഹികൾ പ്രതിഷേധം അറിയിച്ചു. ഷൂട്ടിംഗ് നടത്തിയതിനാൽ ചില താരങ്ങൾക്ക് യോഗത്തിൽ പങ്കെടുക്കാനായിരുന്നില്ല. തുടർന്നാണ് അമ്മ പ്രതിഷേധം അറിയിച്ചത്.
അതേസമയം, നടൻ ശ്രീനാഥ് ഭാസിക്ക് തൽക്കാലം അംഗത്വം നൽകേണ്ടെന്ന് ‘അമ്മ’ എക്സിക്യൂട്ടീവ് യോഗത്തിൽ ധാരണയായി. ശ്രീനാഥിനെതിരെ നിർമ്മാതാക്കളുടെ വിലക്ക് നിലനിൽക്കേയാണ് ‘അമ്മ’യുടെ നടപടി. നിർമ്മാതാക്കളുമായുള്ള പ്രശ്നം പരിഹരിച്ച ശേഷം ശ്രീനാഥിന്റെ അംഗത്വ അപേക്ഷ പരിഗണിക്കും. നടൻ ഷെയ്ൻ നിഗമും നിർമ്മാതാക്കളുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ തുടർ ചർച്ചകളുമായി മുന്നോട്ട് പോകാനും യോഗത്തിൽ തീരുമാനമായി. അതേസമയം, നടി നിഖില വിമൽ ഉൾപ്പെടെ ഏഴ് പേർക്ക് ‘അമ്മ’യിൽ പുതുതായി അംഗത്വം നൽകി.
ഏപ്രിലിലാണ് നടൻ ശ്രീനാഥ് ഭാസിക്കും ഷെയിൻ നിഗത്തിനും സിനിമയിൽ വിലക്കേർപ്പെടുത്തിയത്. ഇരുവരുടെയും സിനിമകളുമായി സഹകരിക്കില്ലെന്ന് സിനിമ സംഘടനകൾ അറിയിച്ചിരുന്നു. താരസംഘടന ‘അമ്മ’കൂടി ഉൾപ്പെട്ട യോഗത്തിലായിരുന്നു തീരുമാനം. സെറ്റുകളിൽ ഇരുവരുടേയും പെരുമാറ്റം അസഹനീയമെന്നാണ് സിനിമാസംഘടനകൾ ആരോപിച്ചിരുന്നത്. ലൊക്കേഷനുകളിൽ കൃത്യമായി എത്താൻ ശ്രീനാഥ് ഭാസി ശ്രമിക്കുന്നില്ല. ഇതേ പരാതി തന്നെയാണ് ഷെയിൻ നിഗവും പിന്തുടരുന്നത്. ഇത് നിർമാതാക്കളുൾപ്പെടെയുള്ള സഹപ്രവർത്തകർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണ് എന്നായിരുന്നു ഉയര്‍ന്ന പരാതി.

