നവകേരള ബസ് വാടകയ്ക്ക് നല്‍കാന്‍ ആലോചന ?

മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസ് വാടകയ്ക്ക് നല്‍കാന്‍ ആലോചന. വിവാഹം, തീര്‍ത്ഥാടനം, വിനോദയാത്ര എന്നിങ്ങനെ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ബസ് വിട്ടുനല്‍കാനാണ് തീരുമാനം. ബസിന്‍റെ ഭാവി റൂട്ട് സംബന്ധിച്ച് പുതിയ ഗതാഗതമന്ത്രിയായിരിക്കും അന്തിമ തീരുമാനം എടുക്കുക.

25 സീറ്റുകളേയുള്ളൂ എന്നതിനാല്‍ സര്‍വീസ് പ്രയാസകരമാണ്. എസിയാണെങ്കിലും സ്ലീപ്പര്‍ അല്ലാത്തതിനാല്‍ ദീര്‍ഘദൂര യാത്രയ്ക്കും അത്ര അനുയോജ്യമല്ല. അതിനാലാണ് സ്വകാര്യ ആവശ്യങ്ങള്‍ക്ക് നല്‍കാന്‍ ആലോചിക്കുന്നത്. ബംഗളൂരുവില്‍ എത്തിച്ച് ചില മാറ്റങ്ങള്‍ കൂടി വരുത്തിയാകും ബസ് വീണ്ടും പുറത്തിറങ്ങുക.

കെഎസ്ആര്‍ടിസിയുടെ ഉടമസ്ഥതയിലുള്ള ബസ് ഇപ്പോള്‍ തിരുവനന്തപുരം എസ്എപി ക്യാമ്പിലാണുള്ളത്. പുതിയ മന്ത്രിയാവും ഭാവി തീരുമാനം എടുക്കുക. വിഐപി പരിവേഷമുള്ള ബസ് സര്‍ക്കാരിന്‍റെ പ്രധാനപരിപാടികള്‍ക്ക് മാത്രം ഉപയോഗിച്ചാല്‍ മതിയോ എന്ന ചിന്തയും കെഎസ്ആര്‍ടിസി മാനേജ്മെന്‍റിന് മുന്നിലുണ്ട്.