ഡിജിറ്റൽ ഡാറ്റ വിവരങ്ങൾ സംരക്ഷിക്കുന്നതിൽ പരാജയപ്പെടുന്ന സ്ഥാപനങ്ങൾക്ക് പിഴ 250 കോടി വരെ

ഡിജിറ്റൽ പേഴ്സണൽ  ഡാറ്റാ പ്രൊട്ടക്ഷൻ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. ഈ ആഴ്ചയാണ് പാർലമെന്റ് ബിൽ പാസാക്കിയത്. രാജ്യത്തെ പൗരൻമാരുടെ സ്വകാര്യത സംരക്ഷിക്കാൻ ലക്ഷ്യമിടുന്നതാണ് ഡിജിറ്റൽ പേഴ്സണൽ പ്രൊട്ടക്ഷൻ ഡാറ്റാ പ്രൊട്ടക്ഷൻ ബിൽ. വ്യക്തികളുടെ ഡിജിറ്റൽ ഡാറ്റ ദുരുപയോഗം ചെയ്യുന്ന, അല്ലെങ്കിൽ വിവരങ്ങൾ സംരക്ഷിക്കുന്നതിൽ പരാജയപ്പെടുന്ന സ്ഥാപനങ്ങൾക്ക് 250 കോടി രൂപ വരെ പിഴ ചുമത്തുമെന്നും പുതിയ നിയമത്തിൽ നിർദ്ദേശിക്കുന്നു.

കൂടാതെ ഉപയോക്തൃ ഡാറ്റ അല്ലെങ്കിൽ വ്യക്തിവിവരങ്ങൾ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് അത് സംരക്ഷിക്കുന്നതിൽ ഉത്തരവാദിത്വമുണ്ടെന്നും പുതിയ നിയമത്തിൽ പറയുന്നു. വ്യക്തിഗത വിവരങ്ങൾ ചോർന്നാൽ ഡാറ്റാ പ്രൊട്ടക്ഷൻ ബോർഡിനെയും, വ്യക്തികളെയും വിവരം അറിയിക്കേണ്ടതുണ്ട്. നിയമം അനുസരിച്ച് രക്ഷിതാക്കളുടെ സമ്മതത്തിന് ശേഷം മാത്രമേ കുട്ടികളുടെ ഡാറ്റ പ്രൊസസ് ചെയ്യാൻ പാടുകയുള്ളു. 

ഇനിമുതൽ ഡിജിറ്റൽ പേഴ്സണൽ  ഡാറ്റാ  പ്രൊട്ടക്ഷൻ ബില്ലിലെ ചട്ടങ്ങൾ അനുസരിച്ച് മാത്രമേ സ്ഥാപനങ്ങൾക്ക് രാജ്യത്തെ ജനങ്ങളുടെ വ്യക്തിഗത വിവരങ്ങൾ കൈകാര്യം ചെയ്യാനും ശേഖരിക്കാനും കഴിയുകയുള്ളു. 2022 നവംബറിലാണ് ഡാറ്റാ പ്രൊട്ടക്ഷൻ ബിൽ ആദ്യമായി അവതരിപ്പിച്ചത്.