ആർബിഐ മാർഗനിർദേശങ്ങളുടെ ലംഘനം: മണപ്പുറം ഫിനാൻസ് സ്ഥാപനങ്ങളിൽ റെയ്ഡ്

മണപ്പുറം ഫിനാൻസിന്റെ സ്വത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു. 143 കോടി രൂപയുടെ ബാങ്ക് ഡെപ്പോസിറ്റ്, ഷെയറുകൾ എന്നിവയാണ് മരവിപ്പിച്ചതെന്നാണ് വിവരം. സാമ്പത്തിക ഇടപാട് രേഖകളും ഇ ഡി പിടിച്ചെടുത്തു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് തൃശ്ശൂരിൽ മണപ്പുറം ഫിനാൻസിന്റെ പ്രധാന ബ്രാഞ്ച് ഉൾപ്പെടെ ആറ് ഇടങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു.

മണപ്പുറം ഫിനാൻസ് നിയമവിരുദ്ധമായി പൊതുജനങ്ങളിൽ നിന്നും നിക്ഷേപം സ്വീകരിച്ചെന്നും ഇഡി പറഞ്ഞു. റെയ്ഡിന് ശേഷമാണ് ആസ്തിവകകൾ മരവിപ്പിക്കുന്ന നടപടിയിലേക്ക് കടന്നതെന്ന് അധികൃതർ അറിയിച്ചു. മണപ്പുറം ഫിനാൻസിനെതിരെ നേരത്തെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേസെടുത്തിരുന്നു. ഈ കേസിലാണ് തുടർ നടപടി. കഴിഞ്ഞദിവസം തൃശ്ശൂരിലെ സ്ഥാപനത്തിന്റെ പ്രധാന ശാഖയിലും മാനേജിങ് ഡയറക്ടറും സിഇഒയുമായ വി പി നന്ദകുമാറിന്റെ വീട്ടിലും ഇ ഡി പരിശോധന നടത്തിയിരുന്നു.

മണപ്പുറം ഫിനാൻസ് ഇന്ത്യയിലും വിദേശത്തും നിയമവിരുദ്ധ ഇടപാടുകൾ നടത്തിയതായാണ് ഇഡിക്ക് പരാതി ലഭിച്ചത്. സ്വർണ പണയത്തിലൂടെ ലഭിക്കുന്ന തുക നിയമങ്ങൾ പാലിക്കാതെ വിനിയോഗിച്ചതായും കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. റിസർവ് ബാങ്കിന്റെ അനുമതിയില്ലാതെ 150 കോടിയോളം രൂപ സമാഹരിച്ചുവെന്ന ആരോപണവും പരിശോധിക്കുന്നുണ്ട്. കെവൈസി ഇല്ലാതെ കോടിക്കണക്കിന് രൂപയുടെ വിനിമയം നടത്തിയെന്നും ഇ ഡി സംശയിക്കുന്നു. നാല് സ്ഥലങ്ങളിൽ ഒരേ സമയമായിരുന്നു റെയ്ഡ്. രേഖകളെല്ലാം ഇ ഡി സംഘം ശേഖരിച്ചു കഴിഞ്ഞു.

ഇഡി ആവശ്യപ്പെട്ട വിവരങ്ങൾ എല്ലാം നൽകിയിട്ടുണ്ടെന്നും പരിശോധനയോട് സഹകരിക്കുകയാണെന്നും മണപ്പുറം ഫിനാൻസ് ബിഎസ്ഇയിൽ നൽകിയ വിശദീകരണത്തിൽ വ്യക്തമാക്കി. അന്വേഷണം പൂർത്തിയാവുന്ന മുറയ്ക്ക് കൂടുതൽ വിവരങ്ങൾ നൽകുമെന്നും കമ്പനി അറിയിച്ചുണ്ട്. റെയ്ഡ് സംബന്ധിച്ച വാർത്തകൾക്ക് പിന്നാലെ കഴിഞ്ഞ ദിവസം മണപ്പുറം ഫിനാൻസിന്റെ ഓഹരികളും കുത്തനെ ഇടിഞ്ഞിരുന്നു.